Site iconSite icon Janayugom Online

ഒളിവില്‍ കഴിയുന്ന സിദ്ദിഖ് മുൻകൂർ ജാമ്യം തേടി സുപ്രീം കോടതിയിൽ

വനിതാ ഐജിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയെങ്കിലും പിടികൊടുക്കാതെ നടൻ സിദ്ദിഖ്‌. കൊച്ചിയിൽ കാക്കനാട്ടും ആലുവയിലുമുളള സിദ്ദീഖിന്റെ വസതികളിലും തങ്ങാൻ ഇടയുളള അപ്പാർട്ടുമെന്റ്, ഹോട്ടലുകൾ എന്നിവിടങ്ങളിലും രാത്രി വൈകുവോളം പരിശോധനകൾ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ മുൻകൂർ ജാമ്യഹർജി തളളിയ ഹൈക്കോടതി ഉത്തരവിനെതിരെ സിദ്ദിഖ്‌ ഇന്നലെ സുപ്രീം കോടതിയിൽ പ്രത്യേക അനുമതി ഹർജി ഫയൽ ചെയ്‌തു. വൈകിട്ട്‌ ഏഴിന്‌ സീനിയർ അഭിഭാഷക രഞ്ജിത റോഹ്‌ത്തഗി മുഖേനയാണ്‌ ഹർജി നൽകിയത്‌. അതേസമയം ഹർജി പരിഗണിക്കും മുമ്പ്‌ തങ്ങളുടെ ഭാഗം കേൾക്കണമെന്നഭ്യർത്ഥിച്ചുളള തടസഹർജി (കേവിയറ്റ്‌) സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിങ് കോൺസൽ നിഷെ രാജൻ ശങ്കർ ഫയൽ ചെയ്‌തിട്ടുണ്ട്‌. സിദ്ദിഖിനെതിരെ പരാതി നൽകിയ യുവനടിയും മറ്റൊരു കേവിയറ്റ്‌ ഫയൽ ചെയ്‌തിട്ടുണ്ട്‌. സുപ്രീം കോടതിയിൽ നിന്ന്‌ അനുകൂല ഉത്തരവ്‌ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്‌ സിദ്ദിഖ്‌ ഒളിവിൽ തുടരുന്നതെന്നാണ് കരുതുന്നത്. എന്നാൽ ഹര്‍ജി ഇന്ന്‌ പരിഗണിക്കാൻ സാധ്യത കുറവായതിനാല്‍ പൊലീസിന്‌ സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിന്‌ നിയമതടസങ്ങളില്ല. സർക്കാരിന്റെ തടസ ഹർജിയുള്ളതിനാൽ പ്രോസിക്യൂഷന്റെ ഭാഗം കേൾക്കാതെ നടന്റെ ഹർജിയിൽ തീർപ്പുണ്ടാകാനും സാധ്യതയില്ല. താര സംഘടനയുടെ തലപ്പത്തുണ്ടായിരുന്നവരിൽ സിദ്ദിഖുമായി ആത്മബന്ധമുളള നിരവധി പേർ പൊലീസിന്റെ നിരീക്ഷണത്തിലാണ്‌. എന്നാൽ ഇവരിൽ ആരുമായും സിദ്ദീഖ്‌  ബന്ധപ്പെട്ടതായി വിവരമില്ല. നടന്റെ സ്വിച്ച് ഓഫ്‌ ചെയ്‌ത മൊബൈൽ ഫോൺ ഇന്നലെ രാവിലെ 10.32 ന്‌ അല്പസമയത്തേക്ക്‌ ഓണാക്കിയതായി സൈബർ സെല്ലിന്‌ വിവരം ലഭിച്ചു. എന്നാൽ ലൊക്കേഷൻ കണ്ടെത്തുന്നതിന്‌ മുമ്പേ വീണ്ടും ഓഫ്‌ ആയി. ഒരു സിനിമയുടെ പ്രിവ്യു തിരുവനന്തപുരത്ത്‌ നടന്നപ്പോൾ ഹാേട്ടലിൽ വച്ച്‌ നടൻ അപമാനിച്ചെന്നാണ്‌ യുവനടിയുടെ പരാതി. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകള്‍ ചുമത്തി തിരുവനന്തപുരം മ്യൂസിയം പൊലീസാണ്‌ കേസ്‌ രജിസ്റ്റർ ചെയ്‌തത്‌. പ്രത്യേക അന്വേഷണ സംഘത്തോടൊപ്പം തിരുവനന്തപുരത്ത്‌ നിന്നുള്ള പൊലീസ്‌ സംഘവും കൊച്ചിയിൽ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

 

ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

ലൈംഗികാരോപണ കേസിൽ നടൻ ഇടവേള ബാബുവിനെ അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യം ഉള്ളതിനാൽ അറസ്റ്റ് രേഖപ്പെടുത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടയച്ചു. രാവിലെ 10 മുതൽ ഒരുമണിവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലുവ സ്വദേശിയുടെ പരാതിയിൽ കൊച്ചിയിലെ എസ്ഐടി ഓഫിസിൽ ഹാജരാകാൻ നടന് നോട്ടീസ് നൽകിയിരുന്നു. താരസംഘടനയിൽ അംഗത്വം നൽകുന്നതിനുള്ള അപേക്ഷ പൂരിപ്പിക്കുന്നതിനിടെ ഫ്ലാറ്റിൽ വെച്ച് കഴുത്തിൽ ചുംബിച്ചുവെന്നും മോശമായി പെരുമാറിയെന്നുമാണ് നടിയുടെ പരാതി. കഴിഞ്ഞ ഓഗസ്റ്റ് 28ന് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. നടന്റെ ഫ്ലാറ്റിൽ നടിയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇടവേള ബാബു ഉൾപ്പെടെ ഏഴു പേർക്കെതിരെയാണ് പരാതി.

Exit mobile version