Site icon Janayugom Online

മഹാശ്വേതാദേവിയുടേതുള്‍പ്പെടെ രചനകള്‍ പുനഃസ്ഥാപിക്കാന്‍ പ്രമുഖരുടെ മുന്നേറ്റം

ഇംഗ്ലീഷ് സിലബസിൽ നിന്ന് നീക്കം ചെയ്ത ദളിത് എഴുത്തുകാരുടെ രചനകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളും സംഘടനകളും ഡൽഹി സർവകലാശാലയ്ക്ക് കത്തയച്ചു. 1,150 ലധികം അക്കാദമിസ്റ്റുകളും വിദ്യാര്‍ത്ഥികളും വിവിധ സംഘടനകളുമാണ് കത്തയച്ചത്. കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉൾപ്പെടെ രണ്ട് ദളിത് എഴുത്തുകാരുടെ രചനകൾ ഇംഗ്ലീഷ് സിലബസിൽ നിന്ന് ഡൽഹി സർവകലാശാലയുടെ മേൽനോട്ട സമിതി നീക്കം ചെയ്തത്. എന്നാല്‍ മഹാശ്വേതാദേവിയുടെയും സുകൃത്റാണിയുടെയും രചനകള്‍ വിദ്യാര്‍ത്ഥികള്‍ വായിച്ചിരിക്കേണ്ടത് അനിവാര്യമാണെന്നും അക്കാദമിക് ഗവേഷകര്‍ ഡിയുയ്ക്ക് നല്‍കിയ കത്തില്‍ പറയുന്നു.


ഇതും കൂടി വായിക്കുക: ‘ദ്രൗപതി’മാരെയും ഭയക്കുന്നവര്‍


നീക്കം ചെയ്ത സൃഷ്ടികൾക്ക് പകരം ‘സവർണ എഴുത്തുകാരിയായ രമാബായി’യുടെ എഴുത്ത് ഉൾക്കൊള്ളിച്ചുവെന്നും അക്കാദമിക് കൗൺസിൽ അംഗങ്ങൾ അറിയിച്ചിരുന്നു. എ മംഗൈ, ഐജാസ് അഹ്മദ്, ജി എൻ ദേവി, രാമചന്ദ്ര ഗുഹ, റോമില ഥാപർ, എസ് ആനന്ദ്, സൂസി തരു, ഉമാ ചക്രവർത്തി, ഉർവശി ബൂട്ടാലിയ, വി ഗീത അംബായി, അരുന്ധതി റോയ്, ജോയ് ഗോസ്വാമി, പെരുമാൾ മുരുകൻ, വിക്രം ചന്ദ്ര എന്നിവരുൾപ്പെടെയുള്ള എഴുത്തുകാർ; ഓൾ ഇന്ത്യ ദളിത് മഹിള അധികാർ മഞ്ച്, ഏഷ്യ ദളിത് റൈറ്റ്സ് ഫോറം, ഡിഎൻടി റൈറ്റ്സ് ആക്ഷൻ ഗ്രൂപ്പ്, ദളിത് ഹ്യൂമൻ റൈറ്റ്സ് നാഷണൽ ക്യാമ്പയിൻ (എൻസിഡിഎച്ച്ആർ) തുടങ്ങിയ ദളിത്, ഡിഎൻടി അവകാശ സംഘടനകൾ; ആനന്ദ് പട്‌വർധൻ, അഞ്ജലി മോണ്ടീറോ, മല്ലിക സാരാഭായ്, മായാ കൃഷ്ണ റാവു, നന്ദിത ദാസ്, ശബാന ആസ്മി, ഷർമിള ടാഗോർ തുടങ്ങിയ ചലച്ചിത്രകാരന്മാരും കലാകാരന്മാരും കത്തയച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നീക്കം ചെയ്ത രചനകള്‍ ഇന്ത്യൻ സൈന്യത്തെ മോശമായ രീതിയിൽ കാണിച്ചുവെന്നും അക്രമാസക്തമായ ലൈംഗിക ഉള്ളടക്കമുണ്ടെന്നുമാണ് സർവകലാശാല വക്താവിന്റെ വാദം. അതേസമയം സിലബസിലുണ്ടായിരുന്ന മഹാശ്വേതാ ദേവിയുടെ ചെറുകഥ ഒരു ഗോത്രവര്‍ഗ വനിതയെക്കുറിച്ചുള്ളതാണ്. അവയുള്‍പ്പെടെ മാറ്റിയതില്‍ യാതൊരു യുക്തിയുമില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധര്‍ പറയുന്നത്.


ഇതും കൂടി വായിക്കുക: മഹാശ്വേതാ ദേവിയുടെയും ദളിത് എഴുത്തുകാരുടെയും രചനകള്‍ സിലബസില്‍ നിന്ന് നീക്കം ചെയ്ത് ഡല്‍ഹി യൂണിവേഴ്‌സിറ്റി


ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ എന്നിവരുടെ പ്രാതിനിധ്യത്തിനെതിരെ മേല്‍നോട്ട സമിതി എപ്പോഴും മുന്‍വിധിയോടെ പെരുമാറുന്നുവെന്നാണ് അക്കാദമിക് കൗണ്‍സിലിലെ അംഗങ്ങള്‍ തന്നെ വെളിപ്പെടുത്തുന്നത്.

Eng­lish sum­ma­ry; Aca­d­e­mi­cians, writ­ers ask DU to restore works of Dalit writ­ers, Mahaswe­ta Devi

You may also like this video;

Exit mobile version