Site icon Janayugom Online

ഗാസയില്‍ ഇതുവരെ 400ലധികം ആരോഗ്യകേന്ദ്രങ്ങള്‍ക്കെതിരെ ആക്രമണം നടന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്

ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസയിലെ 410 ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂഎച്ച്ഒ കഴിഞ്ഞ ദിവസം എക്‌സിലൂടെ കണക്കുകള്‍ പുറത്ത് വിട്ടത്.ഗാസയിലുടനീളമുള്ള 104 ആംബുലന്‍സുകള്‍ക്ക് നേരെയും ഇസ്രഈല്‍ ആക്രമണം നടത്തിയെന്ന് ഡബ്ല്യൂഎച്ച്ഒ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരോഗ്യ മേഖലയെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് ഡബ്ലൂഎച്ച്ഒ ആവര്‍ത്തിച്ചു.

സിവിലിയന്‍മാരേയും ആരോഗ്യ പ്രവര്‍ത്തകരേയും ആരോഗ്യ സ്ഥാപനങ്ങളേയും സംരക്ഷിക്കണമെന്ന അന്താരാഷ്ട്ര നിയമങ്ങള്‍ മാനിക്കണമെന്നും ഡബ്ലൂഎച്ച്ഒ ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ചു.വര്‍ധിച്ച് വരുന്ന പട്ടിണി മൂലം ഗസയിലെ കുട്ടികള്‍ മരണത്തിന്റെ വക്കിലാണെന്ന് ലോകാരോഗ്യ സംഘടനാ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. പട്ടിണിയെ തുടര്‍ന്ന് ശിശുമരണ നിരക്ക് വര്‍ധിച്ചെന്നാണ് ഗാസയില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍.ഈ സാഹചര്യം മറികടക്കാന്‍ പോഷകാഹാരം ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും ഗാസയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ഗസക്കെതിരായ വംശഹത്യയില്‍ പട്ടിണിയെ ആയുധമാക്കുന്നത് ഇസ്രയേല്‍ നിര്‍ത്തണമെന്ന് അടുത്തിടെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.

യുദ്ധം തുടരുന്നതിനിടെ പട്ടിണിയിലൂടെ ജനങ്ങളെ വേട്ടയാടുന്നത് യുദ്ധക്കുറ്റം ആണെന്നാണ് ഐക്യരാഷ്ട്രസഭ പറഞ്ഞത്. ഗാസയിലെ പട്ടിണിയെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് അപലപിച്ചു. പട്ടിണി ഉണ്ടാകുമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും എന്നിട്ടും മനുഷ്യ നിര്‍മിതമായ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു.ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇതുവരെ 31,600ലധികം ആളുകളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.

Eng­lish Summary:
Accord­ing to the World Health Orga­ni­za­tion, more than 400 health cen­ters have been attacked in Gaza so far

You may also like this video:

Exit mobile version