കൊടകര ബിജെപി കുഴൽപ്പണ കവർച്ചക്കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അന്വേഷക സംഘം കോടതിയെ സമീപിച്ചു. കവർച്ച ചെയ്യപ്പെട്ട പണം ഇനിയും കണ്ടെത്തുന്നതിനാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ഇറക്കിയ മൂന്നരക്കോടിയുടെ കുഴൽപ്പണമാണ് കൊടകരയിൽ കവർന്നത്.
എസിപി വി കെ രാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷകസംഘം ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികൾ ജാമ്യത്തിലുമിറങ്ങി.കവർന്ന പണത്തിൽ രണ്ടു കോടിയോളം രൂപ ഇനിയും കണ്ടെത്താനുണ്ട് . ഇതേത്തുടർന്നാണ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ അനുവാദം തേടി അന്വേഷകസംഘം വ്യാഴാഴ്‌ച കോടതിയെ സമീപിച്ചത്.
കുറ്റപത്രം സമർപ്പിച്ച കേസായതിനാലാണ് കോടതിയെ സമീപിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉൾപ്പെടെ ബിജെപി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കള്ളപ്പണ ഇടപാടെന്ന് കുറ്റപത്രത്തിൽ പറയുന്നുണ്ട്. ഇക്കാര്യങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമീഷനും റിപ്പോർട്ട് നൽകിയിട്ടുണ്ട്.
English Summary : accused in kodakara black money case will be questioned again