Site iconSite icon Janayugom Online

എം കെ മുനീര്‍ ചെയര്‍മാനായ സമിതിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി

എം കെ മുനീർ എംഎൽഎ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ് പ്രതിയായ അബുലൈസും. കൊടുവള്ളി മണ്ഡലത്തിൽ നിന്നും തൊഴിൽ തേടി ഗൾഫ് നാടുകളിലെത്തുന്നവർക്ക് രണ്ടുമാസം സൗജന്യ താമസമൊരുക്കുന്നതാണ് 2023ൽ ആരംഭിച്ച അമാന എംബ്രേസ് പദ്ധതി. അമാന ജ്വല്ലറിയുമായി ചേർന്ന് എം കെ മുനീർ ആരംഭിച്ച പദ്ധതിയുടെ പ്രധാന ഭാരവാഹിയാണ് അബുലൈസ്. ഇതോടെ പദ്ധതിയും എംഎൽഎയും സംശയത്തിന്റെ മുൾമുനയിലായി.

പതിനൊന്നംഗ ഗവേണിങ് കമ്മിറ്റിയാണ് പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നത്. മുനീർ ചെയർമാനും ജ്വല്ലറി ഉടമ ജനറൽ കൺവീനറുമായ കമ്മിറ്റിയിൽ നാലാം പേരുകാരനാണ് കൊടുവള്ളിയിലെ പ്രാദേശിക ലീഗ് പ്രവർത്തകൻ കൂടിയായ അബുലൈസ്.

സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയാണ് അബുലൈസ് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 2013ൽ കരിപ്പൂർ എയർപോർട്ടിൽ എയർ ഹോസ്റ്റസ് പിടിയിലായ സ്വർണക്കടത്ത് കേസിന്റെ മുഖ്യ ആസൂത്രകൻ ഇയാളായിരുന്നു. ഒളിവിൽ പോയ അബുലൈസിനെ 2017ൽ തൃശൂരില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. കൊഫേപൊസ പ്രകാരം ജയിലിൽ കിടന്ന ഇയാളാണ് എംഎല്‍എ ചെയര്‍മാനായ പദ്ധതിയുടെ പ്രധാന സംഘാടകരിലൊരാൾ.
പദ്ധതിവഴി ഒരുക്കുന്നത് കേരളത്തിലെ സ്വർണക്കടത്തിന്റെ കരിയർമാർക്കുള്ള താല്‍ക്കാലിക താമസസൗകര്യമാണെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി എൻ കെ അബ്ദുൾ അസീസ് ആരോപിച്ചു. ദുബായിൽ സ്ഥിരമായി ജോലി ചെയ്യുന്നവർക്ക് കമ്പനി നൽകുന്നതും അല്ലാത്തതുമായ താമസസൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ വിസിറ്റിങ് വിസയിലും മറ്റും പോയി സ്വർണക്കടത്തിന്റെ കാരിയർമാരാകുന്നവർക്കാണ് ഇത്തരം താമസസൗകര്യങ്ങൾ ആവശ്യമുള്ളത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് അബുലൈസ് ആണെന്നിരിക്കെ അദ്ദേഹത്തെ തന്നെ പ്രമോട്ടറാക്കിയത് സ്വർണക്കടത്തുകാരുമായുള്ള മുനീറിന്റെ ബന്ധത്തെയാണ് തെളിയിക്കുന്നത്. സ്വർണക്കടത്തിനെതിരെ പോരാളി വേഷം കെട്ടുന്ന മുസ്ലിം ലീഗ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണമെന്നും അബ്ദുൾ അസീസ് ആവശ്യപ്പെട്ടു. 

Exit mobile version