Site iconSite icon Janayugom Online

യുവതിയെ കൊന്ന് തലയില്ലാത്ത മൃതദേഹം കടലില്‍ തള്ളിയ ഭര്‍ത്താവ് അറസ്റ്റില്‍

യുവതിയെ കൊന്ന് തലയറത്തുമാറ്റി കടലില്‍ തള്ളിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനും അറസ്റ്റില്‍. മുംബൈ നൈഗാവിലാണ് സംഭവം. ബിഹാര്‍ സ്വദേശി മിട്ടു സിങ്(31) സഹോദരന്‍ ചുന്‍ചുന്‍ സിങ്(35) എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ തലയില്ലാത്ത മൃതദേഹം ട്രോളി ബാഗിലാക്കിയ നിലയില്‍ ഉത്തനിലെ കടല്‍ തീരത്ത് നിന്ന് കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് നേപ്പാള്‍ സ്വദേശിനിയും നൈഗാവിലെ താമസക്കാരിയുമായ അഞ്ജലി സിങ് (23) ആണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് അഞ്ജലിയുടെ ഭര്‍ത്താവിനെ കസ്റ്റഡിയിലെടുത്തതോടെയാണ് കൊലപാതക വിവരം ചുരുളഴിയുന്നത്.

ജൂണ്‍ രണ്ടാം തീയതി ശുചീകരണത്തൊഴിലാളികളാണ് സംശയാസ്പദമായ നിലയില്‍ ട്രോളിബാഗ് കണ്ടെത്തിയത്. ഇവര്‍ നല്‍കിയ വിവരമനുസരിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് ട്രോളി ബാഗിനുള്ളില്‍ തലയില്ലാത്തനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. യുവതിയുടെ കൈകളില്‍ അടുത്തിടെ ത്രിശൂലത്തിന്റെ ചിത്രവും ഓം എന്ന ചിഹ്നവും ടാറ്റൂ ചെയ്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് നൈഗാവില്‍ താമസിക്കുന്ന അഞ്ജലിയാണെന്ന് തിരിച്ചറിഞ്ഞത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ദാദര്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ കൂടുതല്‍വിവരങ്ങള്‍ പുറത്തറിഞ്ഞത്. 

മേയ് 24നാണ് മിട്ടുസിങ് ഭാര്യയെ കൊലപ്പെടുത്തിയത്. ബിഹാറിലെ അതിര്‍ത്തിഗ്രാമത്തില്‍നിന്നുള്ള മിട്ടുവും നേപ്പാള്‍ സ്വദേശിനിയായ അഞ്ജലിയും മൂന്നുവര്‍ഷം മുന്‍പാണ് വിവാഹിതരായത്. ദമ്പതിമാര്‍ക്ക് ഒന്നേകാല്‍ വയസ്സ് പ്രായമുള്ള മകനുണ്ട്.സമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്ന അഞ്ജലി ടാറ്റൂ ചെയ്യാനും ഏറെ ഇഷ്ടപ്പെട്ടിരുന്നു. ശരീരത്തില്‍ ടാറ്റൂ ചെയ്യുന്നതിന്റെ വിവിധ വീഡിയോകള്‍ അഞ്ജലി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതെല്ലാം ഭര്‍ത്താവിനെ അസ്വസ്ഥനാക്കി.

ടാറ്റൂ ചെയ്തതിന്റെ പണം തവണകളായാണ് അഞ്ജലി ടാറ്റൂ ആര്‍ട്ടിസ്റ്റിന് നല്‍കിയിരുന്നത്. ഇതിന്റെഭാഗമായി ടാറ്റൂ ആര്‍ട്ടിസ്റ്റുമായി ചാറ്റ് ചെയ്യുന്നതും പതിവായിരുന്നു. എന്നാല്‍ അഞ്‌ലിക്ക് ടാറ്റൂ ആര്‍ട്ടിസ്റ്റുമായി രഹസ്യബന്ധമുണ്ടെന്നായിരുന്നു ഭര്‍ത്താവിന്റെ സംശയം. മേയ് 24-ാം തീയതി ഇതേച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ വഴക്കുണ്ടായത്. വഴക്കിനിടെ മിട്ടുസിങ് ഭാര്യയെ കറിക്കത്തി കൊണ്ട് കുത്തിക്കൊന്നു. ഭാര്യ മരിച്ചെന്ന് ഉറപ്പിച്ചതോടെ ഇയാള്‍ സഹോദരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം രണ്ടായി വെട്ടിമുറിച്ച് തല ഒരു കവറിലും ബാക്കിഭാഗം ട്രോളി ബാഗിലുമാക്കിയത്. പിന്നാലെ ഭയന്തറില്‍വന്ന് ട്രോളി ബാഗും അറത്തുമാറ്റിയ തലയും കടലില്‍ ഉപേക്ഷിക്കുകയായിരുന്നു.

Eng­lish Summary:Active on social media, loves tat­toos; The hus­band killed the young woman
You may also like this video

Exit mobile version