Site icon Janayugom Online

നടിയെ ആക്രമിച്ച കേസ്: പുതിയ അറസ്റ്റ് അറിഞ്ഞില്ലെന്ന് കോടതി

Sarath

നടിയെ ആക്രമിച്ച കേസിൽ വീണ്ടും അന്വേഷണ സംഘത്തിനെതിരെ വിചാരണക്കോടതി. ആലുവയിലെ വ്യവസായിയും ദിലീപിന്റെ സുഹൃത്തുമായ ശരത്തിന്റെ അറസ്റ്റ് അറിഞ്ഞില്ലെന്നാണ് കോടതിയുടെ പരാമർശം. എന്നാൽ അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ അങ്കമാലി കോടതിയിലാണ് സമർപ്പിച്ചതെന്ന് അന്വേഷണ സംഘം മറുപടി നൽകി.
ഇതിനിടെ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുമാറിയതിൽ അന്വേഷണം വേണമെന്ന ആവശ്യത്തിലുറച്ച്, ക്രൈംബ്രാഞ്ച് മെമ്മറി കാർഡിലെ ഫയൽ പ്രോപ്പർട്ടീസ് ഏതൊക്കെയെന്നും, എന്നൊക്കെ കാർഡ് തുറന്ന് പരിശോധിച്ചെന്നുമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നാണ് ആവശ്യം. ഇത് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കും. 

കാർഡിലെ ഓരോ ഫയലുകളിലെയും ഫയൽ പ്രോപ്പർട്ടീസ് പരിശോധിക്കണം. അതിനായി വീണ്ടും മെമ്മറി കാർഡ് തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കണമെന്നും അന്വേഷണ സംഘം ആവശ്യപ്പെടുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ ആവശ്യങ്ങൾ വിചാരണക്കോടതി നിരസിച്ചിരുന്നു. ഫോറൻസിക് ലാബിലെ ഉദ്യോഗസ്ഥരെ അടക്കം വിസ്തരിച്ചു കഴിഞ്ഞതിനാൽ വീണ്ടും പരിശോധന വേണ്ടെന്നായിരുന്നു കോടതിയുടെ മറുപടി. തുടർന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്. 

കേസിൽ നിർണായക പ്രാധാന്യമുള്ള മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതിൽ അന്വേഷണം നിഷേധിച്ച വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയോട് ആവശ്യപ്പെടും. 2018 ജനുവരി 09,ഡിസംബർ 13 തീയതികളിൽ ഹാഷ് വാല്യുവിൽ മാറ്റം വന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. കാർഡ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലിരിക്കെയാണ് സംഭവം.
വിചാരണക്കോടതിയിൽ നിന്ന് ദൃശ്യങ്ങൾ ചോർന്നെന്ന ആരോപണം നിലനിൽക്കെയാണ് ഹാഷ് വാല്യു വിഷയം ഉയർന്നുവന്നത്. നടിയും ദൃശ്യങ്ങൾ ചോർന്നതായി പരാതി ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന വാദത്തിലുറച്ചാണ് പ്രോസിക്യൂഷന്റെ നീക്കം. 

Eng­lish Sum­ma­ry: Actress assault case: Court does not know new arrest

You may like this video also

Exit mobile version