Site icon Janayugom Online

അര്‍ജന്റീനിയന്‍ നടി സില്‍വിന ലൂണ പ്ലാസ്റ്റിക് സർജറിയെ തുടര്‍ന്ന് മരിച്ചു

അർജന്റീനിയൻ നടിയും മോഡലും ടിവി അവതാരകയുമായ സിൽവിന ലൂണ (43) പ്ലാസ്റ്റിക് സർജറിയെ തുടർന്നുണ്ടായ സങ്കീർണതകള്‍ മൂലം മരിച്ചു. 2011ലാണ് സൗന്ദര്യവര്‍ധനയ്ക്കായി ലൂണ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാൽ, ശസ്ത്രക്രിയയ്ക്കു പിന്നാലെ വൃക്കയ്ക്കു തകരാർ സംഭവിക്കുകയായിരുന്നു. തുടർന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു.

ബുധനാഴ്ചയോടെ ആരോഗ്യനില മോശമായി. തുടര്‍ന്ന് നടിയെ വെന്റിലേറ്ററിലേക്കു മാറ്റുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നതിനിടെ ആരോഗ്യസ്ഥിതി മെച്ചപ്പെടാത്തതിനെ തുടർന്ന് സഹോദരൻ ഇസ്‌ക്വയേൽ ലൂണ വെന്റിലേറ്ററിൽനിന്നു മാറ്റാൻ ഡോക്ടർമാർക്ക് അനുമതി നൽകുകയായിരുന്നു. ഇതിനു പിന്നാലെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയായിരുന്നു. അനിബൽ ലോടോക്കി എന്ന കോസ്മറ്റിക് സർജനാണ് നടിയുടെയും ചികിത്സയ്ക്കു നേതൃത്വം നൽകിയത്.

2015ൽ അസ്വസ്തതകളെ തുടർന്നു ചികിത്സ തേടിയപ്പോഴാണ് കോസ്മറ്റിക് സർജറിയുടെ പ്രത്യാഘാതങ്ങൾ കണ്ടെത്തിയത്. അർജന്റീന ഡ്രഗ്സ് ആന്റ് മെഡിക്കല്‍ ടെക്നോളജി അഡ്മിനിസ്ട്രേഷന്‍ നിരോധിച്ച പോളിമീഥൈൽ മെത്തക്രൈലേറ്റ് അടങ്ങുന്ന ദ്രാവകം നടിയുടെ ശരീരത്തിൽ പ്രയോഗിച്ചതായാണു വിവരം. വാഹനങ്ങളിലെ ഗ്ലാസുകളിലടക്കം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുവാണിത്. നടി ഉൾപ്പെടെ നാലു സ്ത്രീകൾ നൽകിയ പരാതിയിൽ സർജൻ അനിബൽ ലോട്ടോക്കിയെ നാലു വർഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചിരുന്നു.

Eng­lish Sam­mury: Argen­tin­ian actress Silv­ina Luna died after plas­tic surgery

Exit mobile version