Site iconSite icon Janayugom Online

അഡാനി വീണ്ടും കുരുക്കിലേക്ക്; ആറ് അഡാനി കമ്പനികള്‍ക്ക് സെബി നോട്ടീസ്

ന്യൂഡല്‍ഹി: അഡാനി ഗ്രൂപ്പിന്റെ ആറ് കമ്പനികള്‍ക്ക് സെക്യൂരീറ്റീസ് ആന്റ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) നോട്ടീസ്. റിലേറ്റഡ് പാര്‍ട്ടി ഇടപാടുകളിലെ നിയമലംഘനം, ലിസ്റ്റിങ് നിയമങ്ങൾ പാലിക്കാത്തത്, ഓഡിറ്റർ സർട്ടിഫിക്കറ്റുകളുടെ സാധുത എന്നിവയുടെ പേരിലാണ് കാരണം കാണിക്കല്‍ നോട്ടീസെന്ന് സെബി വൃത്തങ്ങള്‍ പറഞ്ഞു. അഡാനി എന്റര്‍പ്രൈസസ്, അഡാനി പോര്‍ട്സ് ആന്റ് സ്പെഷ്യല്‍ എകണോമിക് സോണ്‍, അഡാനി പവര്‍, അഡാനി എനര്‍ജി സൊലുഷന്‍സ്, അഡാനി ടോട്ടല്‍ ഗ്യാസ് കമ്മോഡിറ്റീസ് , അഡാനി വില്‍മര്‍ എന്നീ കമ്പനികള്‍ക്കാണ് നോട്ടീസ്. മാർച്ച് 31ന് അവസാനിച്ച പാദത്തിൽ രണ്ട് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചതായി അഡാനി എന്റർപ്രൈസസ് അറിയിച്ചു. 2024 മാര്‍ച്ച് ത്രൈമാസത്തിലെ കണക്കുകള്‍ ബോധിപ്പിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന് സെബി നോട്ടീസില്‍ പറയുന്നു. 

2023 ല്‍ പുറത്ത് വന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പുകളും വിദേശ രാജ്യങ്ങളില്‍ ഷെല്‍ കമ്പനികള്‍ രൂപീകരിച്ച് നടത്തിയ ക്രമവിരുദ്ധ സാമ്പത്തിക ഇടപാടുകളും ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്ന് സുപ്രീം കോടതി അഡ‍ാനി കമ്പനികളുടെ ക്രമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ സെബിയോട് നിര്‍ദേശിച്ചു. തുടര്‍ന്നാണ് സെബി അഡാനി കമ്പനികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായാണ് അഡാനി കമ്പനികള്‍ക്ക് ഇപ്പോള്‍ സെബി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. അഡാനി കമ്പനികളുടെ സാമ്പത്തിക തട്ടിപ്പ് സെബി അന്വേഷിക്കുന്നതോടൊപ്പം സുപ്രീം കോടതി മറ്റൊരു വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു. 2023 മേയ് ആറിന് വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനികള്‍ നിയമപരമായ വീഴ്ചകള്‍ വരുത്തിയിട്ടില്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതോടെ സെബിയും വിദഗ്ധ സമിതിയും അഡാനി കമ്പനികളെ വെള്ളപൂശാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ 6000ത്തോളം റിലേറ്റഡ് പാര്‍ട്ടി ഇടപാടുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. എന്നാല്‍ സെബി സുപ്രീം കോടതിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 13 റിലേറ്റഡ് പാര്‍ട്ടി ഇടപാടുകളില്‍ ക്രമക്കേട് നടന്നുവെന്നായിരുന്നു കണ്ടെത്തിയിരുന്നത്. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നാലെ അഡാനി കമ്പനികളുടെ ഓഹരിമൂല്യത്തില്‍ 150 ബില്യണ്‍ ഡോളറിന്റെ തകര്‍ച്ച നേരിട്ടിരുന്നു. ഇതില്‍ നിന്നും കരകയറിവരുമ്പോഴാണ് അഡാനി ഗ്രൂപ്പ് കമ്പനികള്‍ക്കെതിരെ സെബി നടപടി ഉണ്ടായിരിക്കുന്നത്.

Eng­lish Summary:Adani back in the loop; SEBI notices six Adani companies
You may also like this video

Exit mobile version