Site icon Janayugom Online

സ്ത്രീകളെ കാളയോടും പോത്തിനോടും സാമ്യപ്പെടുത്തി ആദിത്യനാഥ്: പ്രതിഷേധം ശക്തം

adithyanath

സ്ത്രീകളെ പോത്തിനോടും കാളയോടും സാമ്യപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്. ഉത്തർപ്രദേശിൽ ഇപ്പോൾ സ്ത്രീകളും പോത്തുകളും കാളകളുമെല്ലാം സുരക്ഷിതരാണെന്നാണ് ആദിത്യനാഥ് നടത്തിയ പരാമര്‍ശം. താൻ അധികാരത്തിൽ വരുന്നതിന് മുമ്പ് യുപിയിൽ സ്ത്രീകളും പോത്തുകളും കാളകളുമൊന്നും സുരക്ഷിതരായിരുന്നില്ലെന്നും ആദിത്യനാഥ് വാദിച്ചു. ലഖ്നൗവിൽ പാർട്ടി ആസ്ഥാനത്ത് നടന്ന പാർട്ടി വക്താക്കളുടെ യോഗത്തിലാണ് ആദിത്യനാഥിന്റെ വിവാദപരമായ പരാമര്‍ശം.

”എപ്പോഴെങ്കിലും ഞങ്ങൾക്ക് സുരക്ഷിതത്വം ഉണ്ടാകുമോ എന്ന് സ്ത്രീകൾ ഞങ്ങളുടെ പ്രവർത്തകരോട് ചോദിച്ചിരുന്നു. നേരത്തെ പെൺമക്കളും സഹോദരിമാരുമെല്ലാം അരക്ഷിതരായിരുന്നു. ഒരു കാളവണ്ടി പടിഞ്ഞാറൻ യുപിയിലൂടെ പോയാൽ, കാളകൾക്കും പോത്തുകൾക്കും പോലും സുരക്ഷ അനുഭവപ്പെട്ടിരുന്നില്ല. പടിഞ്ഞാറൻ യുപിയിലായിരുന്നു ഈ പ്രശ്നം. കിഴക്കൻ യുപിയിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് എല്ലായിടത്തും ഒരുപോലെയാണ്. ഇന്ന് പോത്തുകളെയോ കാളകളെയോ സ്ത്രീകളെയോ ആർക്കെങ്കിലും ബലമായി തട്ടിക്കൊണ്ടുപോകാൻ കഴിയുമോ. ഇത് ഒരു വ്യത്യാസമല്ലേ. ഉത്തർപ്രദേശിന്റെ അസ്തിത്വം എന്തായിരുന്നു. എവിടെ കുഴികൾ തുടങ്ങിയാലും അത് യുപി ആയിരുന്നു. ഇരുട്ട് എവിടെയായിരുന്നാലും അത് യുപി ആയിരുന്നു. ഏതൊരു തെരുവുകളിൽ രാത്രി നടക്കാൻ ആളുകൾ ഭയപ്പെട്ടിരുന്നു. പക്ഷേ ഇന്ന് അതല്ല അവസ്ഥ”, ആദിത്യനാഥ് പറയുന്നു.

അതേസമയം ആദിത്യനാഥിന്റെ പരാമര്‍ശത്തെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി. സ്ത്രീകളുടെയും പോത്തിന്റെയും സംരക്ഷണം ആദിത്യനാഥിന് ഒരുപോലെയാണെന്നാണ് ഇതില്‍നിന്നും അര്‍ത്ഥമാക്കുന്നത്. ഇത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നുണ്ട്.അതേസമയം മുഖ്യമന്ത്രിയുടെ ഈ ഒരു ഒറ്റ പരാമര്‍ശംകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്ത്രീകളോടുള്ള മനോഭാവം വ്യക്തമാണെന്നും മറ്റുചിലര്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ 2019 മുതലുള്ള കണക്കുകളില്‍പ്പോലും സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം ഉത്തര്‍പ്രദേശാണ്. 59,853 കേസുകളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് മാത്രം ഇക്കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ബലാത്സംഗം ഉള്‍പ്പെടെയുള്ള അതിക്രൂരമായ കേസുകള്‍ വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Eng­lish Sum­ma­ry: Adityanath equat­ing women to bulls and buf­faloes: Protest strong

 

You may like this video also

Exit mobile version