Site icon Janayugom Online

അഫ്ഗാൻ ഭൂചലനം: മരണം 920 ആയി, 600 ലേറെ ആളുകള്‍ക്ക് പരിക്ക്

കിഴക്കൻ അഫ്ഗാനിസ്താനിലുണ്ടായ ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 920. കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. 620 ലേറെ ആളുകൾക്ക് പരിക്കേറ്റതായും താലിബാൻ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യതയെന്ന് താലിബാൻ നേതാവ് ഹിബത്തുല്ല അഖുൻസാദ അറിയിച്ചു.

കിഴക്കൻ പക്തികയിൽ എണ്ണമറ്റ വീടുകളും കെട്ടിടങ്ങളും തകർന്നടിഞ്ഞു. ഉൾ​മേഖലകളിൽ ഹെലികോപ്റ്ററിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്.

റിക്ടർ സ്കെയിലിൽ 6.1 ആണ് ഭൂചലനത്തിന്റെ തീവ്രത. കിഴക്കൻ നഗരമായ ഖോസ്റ്റ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. പാകിസ്താൻ അതിർത്തിക്കടുത്താണ് ഈ നഗരം. 51 കി.മി ആണ് ഭൂചലനത്തിന്റെ വ്യാപ്തി. വീടുകളടക്കം നിരവധി കെട്ടിടങ്ങൾ തകർന്നു. നാശനഷ്ടങ്ങളുടെ പൂർണ വിവരങ്ങൾ ലഭ്യമായിട്ടില്ല. കിഴക്കൻ അഫ്ഗാനിലും പാകിസ്താനിലും ഇന്ത്യയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.

പക്തിക പ്രവിശ്യയിലാണ് കൂടുതൽ ആളുകളും മരിച്ചതെന്ന് അഫ്ഗാൻ ദുരന്ത നിവാരണമ​ന്ത്രി മുഹമ്മദ് നാസിം ഹഖാനി പറഞ്ഞു. നംഗാർപൂർ, ഖോസ്ത് പ്രവിശ്യയിലും ആളപായമുണ്ടായി. പാകിസ്താനിൽ ഭൂചലനത്തിന്റെ പ്രകമ്പനത്തെ തുടർന്ന് നാശനഷ്ടമു​ണ്ടോ എന്നത് വ്യക്തമല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും മാനുഷിക ദുരിതത്തിലും വലയുന്നതിനിടെയാണ് അഫ്ഗാനെ നടുക്കി ഭൂചലനമുണ്ടായത്. ദുരന്തത്തെ തുടർന്ന് താലിബാൻ ഭരണകൂടം വിദേശസഹായം തേടിയിട്ടുണ്ട്.

eng­lish sum­ma­ry; afghan earth­quake updates

you may also like this video;

Exit mobile version