അമേരിക്കയിൽ ഒരാഴ്ചക്കിടെ രണ്ടാമത്തെ ബാങ്കും തകർന്നു. സിലിക്കൺ വാലി ബാങ്കിനു പിന്നാലെ സിഗ്നേച്ചർ ബാങ്കാണ് തകർച്ചയെ നേരിട്ടത്. ഓഹരിവില ഇടിഞ്ഞതിനു പിന്നാലെ ന്യൂയോർക്ക് ആസ്ഥാനമായ സിഗ്നേച്ചറിന് ഇന്ന് പൂട്ടുവീണത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബിസിനസ് സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്ന സിലിക്കൺ വാലി ബാങ്ക് തകർന്നത്. ഒരാഴ്ചക്കിടെ രണ്ടു ബാങ്കുകൾ തകർന്നതോടെ ആഗോള സാമ്പത്തിക രംഗം വീണ്ടും മാന്ദ്യ ഭീതിയിലായി. കൂടുതൽ ബാങ്കുകൾ തകരുന്നത് ഒഴിവാക്കാൻ അടിയന്തര നടപടികൾക്ക് പ്രസിഡന്റ് ജോ ബൈഡൻ നിർദേശം നൽകി. 11,000 കോടി ഡോളര്‍ ആസ്തിയുള്ള സിഗ്നേച്ചർ ബാങ്കിന്റെ വീഴ്ച നിക്ഷേപകരെ ആശങ്കയിലാക്കി. നിക്ഷേപകർക്ക് പണം തിരികെ നൽകുമെന്ന് ബാങ്കിങ് ഇൻഷൂറൻസ് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്.
അതിനിടെ അമേരിക്കയിലെ തകർച്ചയ്ക്ക് പിന്നാലെ സിലിക്കൺ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച്എസ്ബിസി ഏറ്റെടുത്തു. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്എസ്ബിസി. പ്രതിസന്ധി പരിഹരിക്കാനാണ് ഈ ഏറ്റെടുക്കൽ. സിലിക്കൺ വാലി ബാങ്കിന്റെ ബ്രിട്ടനിലെ ഇടപാടുകാർക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാക്കുമെന്ന് എച്ച്എസ്ബിസി അറിയിച്ചു.
അതേസമയം ബാങ്കുകൾ അടച്ചുപൂട്ടിയാലും നിക്ഷേപകരുടെ പണം നഷ്ടപ്പെടില്ലെന്ന് യുഎസ് ഫെഡറൽ റിസർവ് വ്യക്തമാക്കി. ഇന്നു മുതൽ നിക്ഷേപകരുടെ മുഴുവൻ തുകയും തിരിച്ചുനൽകാൻ നടപടി സ്വീകരിക്കും. ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ, ട്രഷറി എന്നിവയ്ക്ക് ഫെഡറൽ റിസർവ് ഇതു സംബന്ധിച്ച നിർദേശം നൽകി. നിക്ഷേപകരെ സഹായിക്കാന്‍ ബാങ്കുകള്‍ക്ക് അധിക പണം ലഭ്യമാക്കും.
ബാങ്കുകള്‍ അടിക്കടി തകരുന്നത് പ്രസിഡന്റ് ജോ ബൈഡന്റെ പിടിപ്പുകേടാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്ന് ചില സംഘടനകള്‍ ആഹ്വാനം ചെയ്തു.
English Summary;After Silicon Valley, another bank collapsed
You may also like this video