Site iconSite icon Janayugom Online

നീറ്റ് പരീക്ഷയ്ക്കു പിന്നാലെ നെറ്റ് പരീക്ഷയും റദ്ദാക്കി

നീറ്റ് പരീക്ഷകക്രമക്കേടിനു പിന്നാലെ യുജിസി നെറ്റ് പരീക്ഷയും റദ്ദാക്കി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രണ്ടു ഘട്ടങ്ങളിലായി ഈ മാസം 18ന് നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നീറ്റിന് സമാനമായി നെറ്റ് പരീക്ഷയിലും ക്രമക്കേട് നടന്നതായി ആഭ്യന്തരമന്ത്രാലയം സുരക്ഷാ വിഭാഗം കണ്ടെത്തിയതിനേത്തുടര്‍ന്നാണ് നടപടി. രാജ്യത്തെമ്പാടുമായി 1205 പരീക്ഷാ കേന്ദ്രങ്ങളിലായി 11, 21,225 ഉദ്യോഗാര്‍ത്ഥികള്‍ ആണ് നെറ്റ് പരീക്ഷ എഴുതിയത്. 

ഇത്തവണ കൂടുതല്‍ സുതാര്യത ഉറപ്പാക്കുമെന്ന് അവകാശപ്പെട്ട് ഒഎംആര്‍ ഷീറ്റ് വഴിയായിരുന്നു പരീക്ഷ നടത്തിയത്. എന്നാല്‍ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ക്രമക്കേടില്‍ സിബിഐ അന്വേഷണം നടത്തുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.സര്‍വ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ കൂടാതെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് തസ്തികയിലേക്കുള്ള യോഗ്യത നിര്‍ണ്ണയിക്കുന്നതിനുമാണ് യുജിസി- നെറ്റ് പരീക്ഷ നടത്തുന്നത്. പിഎച്ച്ഡി പ്രവേശനത്തിനുള്ള യോഗ്യതയും ഇത്തവണ നെറ്റ് പരീക്ഷയെ അടിസ്ഥാനമാക്കിയായിരുന്നു.

നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. പരീക്ഷ റദ്ദാക്കിയതോടെ പുതിയ തീയതി വിദ്യാഭ്യാസ വകുപ്പ് പിന്നീട് അറിയിക്കും.അതേസമയം ബിഹാറിലെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ബിഹാറിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗത്തോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. നീറ്റ് പരീക്ഷയിലെ ക്രമക്കേടില്‍ സുപ്രീം കോടതി ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പരീക്ഷ നടത്തിപ്പില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തണമെന്നും സുപ്രീംകോടതി വാക്കാല്‍ വിമര്‍ശിക്കുകയും ചെയ്തു.

Eng­lish Summary:
After the NEET exam, the NET exam was also cancelled

You may also like this video:

Exit mobile version