Site icon Janayugom Online

അഗ്‌നിപഥ്: സമൂഹത്തില്‍ സൈനികവല്ക്കരണത്തിന് കാരണമാകുമെന്ന് ആശങ്ക

കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്നത് നിരവധി ആശങ്കകള്‍. നാലുവര്‍ഷത്തിനു ശേഷം സൈന്യത്തില്‍ നിന്നും തിരിച്ചെത്തുന്നവര്‍ മറ്റെന്തു ജോലി കണ്ടെത്തുമെന്നതാണ് പ്രധാന ആശങ്ക. നാലു വര്‍ഷത്തെ സേവനത്തിനു ശേഷം മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ വീണ്ടും പഠിക്കേണ്ടതായി വരുമെന്നാണ് യുവാക്കള്‍ പറയുന്നത്. സമപ്രായക്കാരായ മറ്റു യുവാക്കളേക്കാള്‍ തങ്ങള്‍ പിന്നിലാക്കപ്പെടുമെന്ന ആശങ്കയും ഇവര്‍ക്കുണ്ട്. കര, നാവിക, വ്യോമ സേനകളില്‍ പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരെ ഇത്തരം നിയമനങ്ങള്‍ കുറയ്ക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിരമിക്കുന്നത് വരെ അല്ലെങ്കില്‍ 20 വര്‍ഷമോ 15 വര്‍ഷമോ കാലാവധി എന്ന രീതിയിലായിരുന്നു നിലവിലെ സൈനികസേവനം.

പ്രതിരോധ മേഖലയില്‍ കുറഞ്ഞ കാലയളവിലേക്ക് മാത്രം നിയമനങ്ങള്‍ നടത്തുന്നത് വലിയ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സേനയില്‍ ചേരാന്‍ താല്പര്യമുള്ളവരുടെ മനോവീര്യം തകര്‍ക്കുന്ന പദ്ധതിയാണെന്നും തൊഴിലന്വേഷകരായ യുവാക്കള്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം പദ്ധതിക്ക് കീഴില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് സേവനത്തിന്റെ പ്രവര്‍ത്തന ആവശ്യകതയെ ആശ്രയിച്ചിരിക്കുമെന്ന് വൈസ് അഡ്മിറല്‍ അജേന്ദ്ര ബഹാദൂര്‍ സിങ് പറഞ്ഞു. സ്ത്രീകളെ റിക്രൂട്ട് ചെയ്യാന്‍ വ്യവസ്ഥയുണ്ടെങ്കിലും എത്രശതമാനമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

പദ്ധതിയെ വിമര്‍ശിച്ച് സൈനിക മേഖലയിലുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ഇത് പരിശീലനം നേടിയ ഉദ്യോഗസ്ഥരുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും റിട്ട. മേജര്‍ ജനറല്‍ യഷ് മോര്‍ പറഞ്ഞു. ‘നടപ്പാക്കാനാവാത്ത പദ്ധതി’ എന്നാണ് അദ്ദേഹം അഗ്‌നിപഥിനെ വിശേഷിപ്പിച്ചത്. നാലുവര്‍ഷത്തെ സേവനത്തിനു ശേഷം പുറത്തിറങ്ങുന്ന അവര്‍ക്ക് സേനയോട് എന്ത് വിശ്വാസ്യതയാണ് ഉണ്ടാവുക എന്നും അദ്ദേഹം ചോദിച്ചു.

സൈന്യത്തില്‍ ഏതെങ്കിലും ഒരു മേഖലയില്‍ കൂടുതല്‍ പരിശീലനം നേടിയെടുക്കാന്‍ ഏഴോ അതില്‍ കൂടുതലോ വര്‍ഷം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവര്‍ഷവും സൈനികരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് സമൂഹത്തില്‍ സൈനികവല്ക്കരണത്തിന് കാരണമാകുമെന്ന് മിലിട്ടറി ഓപ്പറേഷന്‍സ് മുന്‍ ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ വിനോദ് ഭാട്ടിയ പറഞ്ഞു.

Eng­lish sum­ma­ry; Agneepath: Con­cern that it will lead to mil­i­ta­riza­tion in the society

You may also like this video;

Exit mobile version