Site icon Janayugom Online

കാര്‍ഷിക കയറ്റുമതി ഇടിഞ്ഞു

രാജ്യത്തിന്റെ കാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്. ചെങ്കടല്‍ പ്രതിസന്ധി, റഷ്യ‑ഉക്രെയ്ന്‍ യുദ്ധം, പശ്ചിമേഷ്യന്‍ സംഘര്‍ഷം, കയറ്റുമതി നിയന്ത്രണങ്ങള്‍, പൊതുതെരഞ്ഞെടുപ്പ് നിയന്ത്രണങ്ങള്‍ എന്നിവ ഇടിവിന്റെ കാരണമായി സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കാര്‍ഷിക കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 43.7 ബില്യണ്‍ ഡോളറായി. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2022–23 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ കയറ്റുമതി 47.9 ബില്യണ്‍ ഡോളറായിരുന്നു.
ഈ വര്‍ഷം ആഭ്യന്തര വിലക്കയറ്റം കാരണം അരി, ഗോതമ്പ്, പഞ്ചസാര, ഉള്ളി തുടങ്ങിയവയ്ക്കാണ് രാജ്യത്ത് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ കാര്‍ഷിക ജിഡിപിക്കും കാര്യമായ വളര്‍ച്ച കൈവരിക്കാനായില്ല. 2022–23 ല്‍ 4.7 ശതമാനം വളര്‍ച്ച നേടിയ സ്ഥാനത്ത് 2023–24 ല്‍ 0.7 ശതമാനം മാത്രം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 

2022–23 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ 24 ബില്യണ്‍ ഡോളറായിരുന്ന എപിഇഡിഎ ബാസ്‌കറ്റിലെ 719 ഷെഡ്യൂള്‍ ചെയ്ത കാര്‍ഷിക ഉല്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 11 മാസ കാലയളവില്‍ 6.85 ശതമാനം ഇടിഞ്ഞ് 22.4 ബില്യണ്‍ ഡോളറിലെത്തി. കയറ്റുമതി നിരോധനവും അരി, ഗോതമ്പ്, പഞ്ചസാര, ഉള്ളി തുടങ്ങിയ ഉല്പന്നങ്ങളുടെ നിയന്ത്രണവും കഴിഞ്ഞ സാമ്പത്തിക വര്‍ഷം കാര്‍ഷിക കയറ്റുമതിയില്‍ 5–6 ബില്യണ്‍ ഡോളറിന്റെ ഇടിവുണ്ടാക്കിയതായി വാണിജ്യ മന്ത്രാലയം പറയുന്നു. ബസ്മതി അരിയുടെ കയറ്റുമതി 2022–23 ഏപ്രില്‍-ഫെബ്രുവരി കാലയളവില്‍ 4.2 ബില്യണ്‍ ഡോളറില്‍ നിന്ന് 2023–24 ഏപ്രില്‍-ഫെബ്രുവരിയില്‍ 5.2 ബില്യണ്‍ ഡോളറായി ഉയര്‍ന്നു, ഇത് 22 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.

അതേസമയം ഇന്ത്യയുടെ സേവന കയറ്റുമതി 2023 ല്‍ 11.4 ശതമാനം ഉയര്‍ന്ന് 345 ബില്യണ്‍ ഡോളറിലെത്തി. ഇന്ത്യയുടെ സേവന കയറ്റുമതി വളര്‍ച്ചയ്ക്ക് സംഭാവന നല്‍കുന്ന മേഖലകളില്‍ യാത്ര, ഗതാഗതം, മെഡിക്കല്‍, ഹോസ്പിറ്റാലിറ്റി എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യ, ചൈന, സിംഗപ്പൂര്‍, തുര്‍ക്കി, താ‌യ‌്‌ലാന്‍ഡ്, മെക്സിക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് വികസ്വര സമ്പദ്‌വ്യവസ്ഥകളിലെ മുന്‍നിര കയറ്റുമതിക്കാര്‍. ചൈനയുടെ കയറ്റുമതി 10.1 ശതമാനം ഇടിഞ്ഞ് 381 ബില്യണ്‍ ഡോളറായതായി യുഎന്‍സിടിഎഡി പുറത്തുവിട്ട ത്രൈമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Eng­lish Sum­ma­ry: Agri­cul­tur­al exports fell

You may also like this video

Exit mobile version