Site icon Janayugom Online

കർഷകരെ കടക്കണിയിലേക്ക് തള്ളി വിടുന്ന സർക്കാർ അല്ല കേരളത്തിലുള്ളത്: കൃഷിമന്ത്രി പി പ്രസാദ്

കാർഷിക വായ്പ എടുത്തിട്ടുള്ള കർഷകരെല്ലാം കടക്കെണിയിൽ ആണെന്നുള്ള ആക്ഷേപം തികച്ചും അടിസ്ഥാനരഹിതമാണെന്നും കാർഷിക വായ്പ എടുത്തിട്ടുള്ള കർഷകരെ പരമാവധി സഹായിക്കുകയും വായ്പ തിരിച്ചടവിനും മറ്റു സഹായങ്ങൾക്കും എപ്പോഴും കൈത്താങ്ങായി നിൽക്കുകയും ചെയ്യുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കഴിഞ്ഞദിവസം നിയമസഭ ചോദ്യോത്തര വേളയിലാണ് മന്ത്രി സർക്കാരിന്റെ കർഷ പക്ഷ നയങ്ങളെ കുറിച്ച് വിശദീകരിച്ചത്.

സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുടെ 2022–23 വർഷത്തെ ആദ്യപാഥ കണക്കെടുപ്പ് പ്രകാരം കാർഷിക മേഖലയിലെ നിഷ്ക്രിയാസക്തി 4.2 ശതമാനം മാത്രമാണ്. ഇത് സൂചിപ്പിക്കുന്നത് കൃത്യമായ വായ്പ തിരിച്ചടവിനെയാണ്. വിള ഇൻഷുറൻസ് പദ്ധതി പ്രകാരം വന്യജീവി ആക്രമണത്താൽ വിള നാശം ഉണ്ടായാൽ മാനദണ്ഡങ്ങൾക്കും നിശ്ചിത നിരക്കുകൾക്കും അനുസരിച്ച് കർഷകർക്ക് നഷ്ടപരിഹാരം നൽകി വരുന്നുണ്ട്. കൂടാതെ വനം വന്യജീവി വകുപ്പിൽ നിന്നുള്ള നഷ്ടപരിഹാരത്തിനും കർഷകർക്ക് അർഹതയുണ്ട്. കാർഷിക വായ്പ എടുത്ത കർഷകരുടെ അപേക്ഷകൾ പരിഗണിച്ച് സഹകരണ ബാങ്കുകൾ വായ്പ പുതുക്കി നൽകുകയും നിയമപരമായ ഇളവുകൾ അനുവദിക്കുകയും ചെയ്തു വരുന്നുണ്ട്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിപ്രകാരം അർഹമായ അപേക്ഷകൾക്ക് പലിശയിലും മുതലിലും ഇളവ് നൽകുന്നതിന് സഹകരണ രജിസ്ട്രാർ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു. പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ, കാർഷിക ഗ്രാമ വികസന ബാങ്കുകൾ, ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കുകൾ എന്നിവ മുഖേനയുള്ള ഹൃസ്വകാല വായ്പകൾ കൃത്യമായി തിരിച്ചടയ്ക്കുന്ന കർഷയുടെ പലിശ പൂർണമായി ഒഴിവാക്കി പലിശരഹിത വായ്പയാക്കുന്നതിന് പ്രത്യേക പദ്ധതി പ്രകാരം ഉത്തേജന പലിശ ഇളവ് സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. സഹകരണ സംഘങ്ങളിലെ വായ്പകൾക്ക് കടാശ്വാസ കമ്മീഷൻ വഴി ഉള്ള സഹായവും കർഷകർക്ക് ലഭിക്കുന്നുണ്ട്. വയനാട് ഇടുക്കി ജില്ലയിലെ കർഷകർക്ക് 2020 ഓഗസ്റ്റ് 31 വരെയുള്ള വായ്പകൾക്കും മറ്റ് ജില്ലയിലെ കർഷകർക്ക്  2016 മാര്‍ച്ച് 31 വരെയുള്ള വായ്പകൾക്കും നിബന്ധനകളുടെ അടിസ്ഥാനത്തിൽ പരമാവധി രണ്ടു ലക്ഷം രൂപ വരെ കടാശ്വാസ കമ്മീഷൻ മുഖേന ഇളവും നൽകി വരുന്നുണ്ട്.

16 ദിനം പച്ചക്കറി വിളകൾക്ക് 2020 നവംബർ മുതൽ കേരള ഫാം ഫ്രഷ് പച്ചക്കറി അടിസ്ഥാന വില പദ്ധതി പ്രകാരം അടിസ്ഥാന വില പ്രഖ്യാപിച്ചിട്ടുണ്ട്. 5 ഇനം പച്ചക്കറികൾക്ക് കൂടി അടിസ്ഥാന വില പ്രഖ്യാപിക്കുന്ന കാര്യം സർക്കാർ പരിശോധനയിൽ ആണെന്നും മന്ത്രി വ്യക്തമാക്കി. പച്ചത്തേങ്ങ 32 രൂപക്കും നെല്ല് 28.20 രൂപയ്ക്കും സർക്കാർ നിലവിൽ സംഭരിക്കുന്നുണ്ട്. വയനാട് കാപ്പിക്ക് വില കുറഞ്ഞപ്പോൾ കർഷകരെ സഹായിക്കുന്നതിനായി വയനാട് പ്രത്യേക പദ്ധതി പ്രകാരം വിപണി വിലയേക്കാൾ പത്തുരൂപ അധികം നൽകി കാപ്പി സംഭരിച്ചിട്ടുണ്ട്. ഇത്തരത്തിൽ കർഷകരെ പരമാവധി സഹായിക്കുന്നതിനുള്ള ഇടപെടലുകളാണ് സർക്കാർ നടത്തിയിട്ടുള്ളത്. ആയതിനാൽ ഒരു കർഷകനും തന്നെ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിവിശേഷം സംസ്ഥാനത്ത് ഇല്ല എന്നും മന്ത്രി വ്യക്തമാക്കി.

കാലാവസ്ഥ വ്യതിയാനങ്ങൾക്ക് അനുശ്രുതമായ മാറ്റങ്ങൾ കൃഷിയിലും വരുത്തുംകാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് സംസ്ഥാനത്തിൽ കാലാവസ്ഥ അനുരൂപ കാർഷിക മാതൃകകൾക്കാണ് പദ്ധതി ഇട്ടിരിക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നടക്കുന്ന കർഷക ആത്മഹത്യയുടെ കാരണങ്ങൾ കാർഷിക വായ്പ എടുത്തത് നിമിത്തമുള്ള കടക്കണിയാണെന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടുമില്ല. കർഷകർ കടക്കണിയിൽ ആവാതിരിക്കാൻ അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കണമെന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇപ്പോൾ കിട്ടുന്നതിന്റെ 50 ശതമാനമെങ്കിലും വില കൂടുതൽ ലഭിക്കണമെങ്കിൽ കൃഷിയുടെ കാര്യത്തിൽ ഒരു പുതിയ സമീപനം ഉണ്ടായേ മതിയാകൂ. അതിനുവേണ്ടി കൂടിയാണ് വിളയിടാധിഷ്ഠിത ഫാം പ്ലാൻ പദ്ധതി രൂപീകരിച്ച് നടപ്പിലാക്കുവാൻ കൃഷി വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. മാത്രമല്ല ഉൽപ്പന്നങ്ങളുടെ മൂല്യ വർദ്ധനവിലൂടെയും കർഷകന് മെച്ചപ്പെട്ട വരുമാനം കണ്ടെത്തുവാൻ കഴിയും. ഇതിനായി മൂല്യ വർദ്ധിത കൃഷി മിഷൻ രൂപീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു കൃഷിഭവൻ- ഒരു ഉൽപ്പന്നം എന്ന നിലയിലുള്ള പ്രവർത്തനങ്ങളും കൃഷിവകുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇത്തരം ഇടപെടലുകൾ നടത്തി കർഷകനെ പരമാവധി സഹായം ലഭ്യമാക്കുക എന്നതാണ് സർക്കാരും കൃഷി വകുപ്പും ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Eng­lish Sam­mury: Stat­ment of Agri­cul­ture Min­is­ter P Prasad

Exit mobile version