തലസ്ഥാനത്ത് നടന്ന ‘ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റിനിടെ’ മോഷണം പോയ അത്യാധുനിക എഐ വെയറബിൾ ഉപകരണം തിരിച്ചുകിട്ടിയെന്ന് സിഇഒ. ബംഗളൂരു ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പായ ‘നിയോസാപിയൻ’ സിഇഒ ധനഞ്ജയ് യാദവിനാണ് തന്റെ ഉല്പന്നം തിരികെ ലഭിച്ചത്.
ഡൽഹി പൊലീസിന്റെ സമയോചിതമായ ഇടപെടലിലൂടെയാണ് ഉപകരണം കണ്ടെത്താനായതെന്ന് ധനഞ്ജയ് പറയുന്നു. അതേസമയം ഉല്പന്നം തിരിച്ചുകിട്ടിയതിന്റെ തെളിവ് വേണമെന്ന് സമൂഹമാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങി ധനഞ്ജയ് പ്രസ്താവന നടത്തിയതാണെന്ന സംശയവും ഇവര്‍ പങ്കുവയ്ക്കുന്നു.
ഫെബ്രുവരി 16‑ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉച്ചകോടി ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായി സുരക്ഷാ പരിശോധനകൾക്കായി പ്രദർശന ഹാൾ താൽക്കാലികമായി ഒഴിപ്പിച്ചിരുന്നു. ഈ സമയത്താണ് മോഷണം നടന്നത്. ഹാൾ ഒഴിഞ്ഞുപോകുമ്പോൾ തന്റെ സ്റ്റാളിലെ വിലപിടിപ്പുള്ള ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് ധനഞ്ജയ് സുരക്ഷാ ഉദ്യോഗസ്ഥരോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ മറ്റുള്ളവർ ലാപ്ടോപ്പുകൾ പോലും അവിടെ വെച്ചാണ് പോകുന്നതെന്നും ആശങ്കപ്പെടാനില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. ആറ് മണിക്കൂറിന് ശേഷം ധനഞ്ജയ് തിരിച്ചെത്തിയപ്പോൾ സ്റ്റാളിലുണ്ടായിരുന്ന വെയറബിൾ ഉപകരണം നഷ്ടപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ടു. ഇത് കമ്പനിയുടെ വർഷങ്ങൾ നീണ്ട ഗവേഷണത്തിന്റെ ഫലമാണെന്നും ധനഞ്ജയ് യാദവ് വ്യക്തമാക്കിയിരുന്നു.
ഉപകരണം നഷ്ടപ്പെട്ട വിവരം ധനഞ്ജയ് എക്സ് പ്ലാറ്റ്‌ഫോമിലൂടെ പങ്കുവെച്ചതോടെ സംഭവം വലിയ ചർച്ചയായി. ഉന്നതതല സുരക്ഷാ പരിശോധനകൾ നടക്കുന്ന സമയത്ത് സാധാരണക്കാർക്ക് പ്രവേശനമില്ലാത്ത മേഖലയിൽ നിന്ന് മോഷണം നടന്നത് വലിയ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെട്ടത്. സമ്മിറ്റിന്റെ സുരക്ഷാ ക്രമീകരണങ്ങളെ വിമർശിച്ചും ധനഞ്ജയിന് പിന്തുണ പ്രഖ്യാപിച്ചും നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു, പോസ്റ്റ് വൈറലായതോടെ സമ്മർദ്ദത്തിലായ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും മണിക്കൂറുകൾക്കുള്ളിൽ ഉപകരണം കണ്ടെത്തുകയുമായിരുന്നു. അതേസമയം ഇക്കാര്യത്തില്‍ സംശയമുണ്ടെന്നും എഫ്ഐആറിന്റെ പകര്‍പ്പ് അടക്കമുള്ള വിവരങ്ങള്‍ നല്‍കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
എഐ ഉച്ചകോടിയിലെ മോഷണം: ഉല്പന്നം തിരിച്ചുകിട്ടിയെന്ന് സിഇഒ, തെളിവ് വേണമെന്ന് സോഷ്യല്‍ മീഡിയ

