Site icon Janayugom Online

എയര്‍ ഇന്ത്യയുടെ അടിയന്തര നിലത്തിറക്കല്‍ ; റഷ്യയിൽ കുടുങ്ങിയവര്‍ക്കായി റിസര്‍വ് വിമാനം അയച്ചു

എന്‍ജിനിലെ സാങ്കേതിക തകരാറുമൂലം റഷ്യയില്‍ അടിയന്തരമായി ഇറക്കിയ എയര്‍ ഇന്ത്യയിലെ യാത്രക്കാരെ സാന്‍ഫ്രാന്‍സിസ്കോയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. മഗദാനിൽ കുടുങ്ങിപ്പോയ യാത്രക്കാരെ സഹായിക്കാനും ത­കരാർ പരിഹരിക്കാൻ എന്‍ജിനീയർമാരുമായി എയർ ഇന്ത്യയുടെ ദുരിതാശ്വാസ വിമാനം റഷ്യയിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവ്വാ­­­­­ഴ്ച­­ രാത്രിയില്‍ തന്നെ മുംബൈയില്‍ നിന്നും സഹായ വിമാനം പുറപ്പെടാനിരുന്നെങ്കിലും പിന്നീട് ഇന്നലെ ഉച്ച സയമത്തേക്ക് മാറ്റുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 216 യാത്രക്കാരെയും 16 ജീവനക്കാരെയും മഗദാൻ വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതികൾ കണക്കിലെടുത്ത് താ­ല്ക്കാലിക താമസസ്ഥലത്തേക്ക് മാ­റ്റിയതായി എയർലൈൻ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ബോയിങ് 777 ന്റെ എന്‍ജിനുകളിൽ ഒന്ന് തകരാറിലായതിനെ തുടർന്നാണ് എയർ ഇന്ത്യയുടെ ഡൽഹി — സാൻഫ്രാൻസിസ്കോ നോൺ‑സ്റ്റോപ്പ് വിമാനം ചൊവ്വാഴ്ച റഷ്യയിലെ മഗദാനിൽ സുരക്ഷിതമായി ഇറക്കിയത്. റഷ്യൻ തലസ്ഥാന നഗരിയായ മോസ്കോയിൽ നിന്ന് 10,000 കിലോമീറ്റർ ദൂരത്തിലാണ് നിലവിൽ യാത്രക്കാരുള്ളത്.

എല്ലാവർക്കും ഹോട്ടൽ താമസം ലഭ്യമല്ലാത്തതിനാൽ ഡോർമെട്രി കളിലും സ്കൂൾ കെട്ടിടങ്ങളിലുമായാണ് യാത്രക്കാരെ താമസിപ്പിച്ചിരിക്കുന്നത്. അപരിചിതമായ ഭാഷ, ഇതുവരെ കഴിച്ചിട്ടില്ലാത്ത ഭക്ഷണം, തീർത്തും മോശമായ താമസ സൗകര്യങ്ങൾ ഇവയെല്ലാം യാത്രക്കാര്‍ക്ക് കടുത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വിമാനത്താവള അധികൃതരുമായോ ജീവനക്കാരുമായോ സംസാരിക്കാന്‍ ഭാഷ തടസമാണ്. എൻജിൻ തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ് നടത്തിയെന്നല്ലാതെ മറ്റു വിവരങ്ങളൊന്നും അവർക്ക് അറിയില്ലെന്ന് യാത്രക്കാരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംഭവത്തെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. നിലവിൽ വിമാനത്തിന്റെ തകരാര്‍ സംബന്ധിച്ചുള്ള പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. അമേരിക്കൻ പൗരന്മാരും വിമാനത്തിൽ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. എ­ന്നാൽ എത്ര പേർ വിമാനത്തിൽ ഉണ്ട് എന്ന കാര്യം വ്യക്തമല്ലെന്ന് വൈറ്റ് ഹൗസ് വക്താവ് വേദാന്ത് പട്ടേല്‍ അറിയിച്ചു.

Eng­lish Sum­ma­ry: air india flight has land­ed in rus­sia due to engine failure
You may also like this video

Exit mobile version