Site icon Janayugom Online

എയര്‍ ഇന്ത്യ ഇനി ടാറ്റയ്ക്കു് സ്വന്തം

ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയര്‍ ഇന്ത്യ ടാറ്റ ഗ്രൂപ്പിന് കൈമാറി. ഇതോടെ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും നിയന്ത്രണവും ടാറ്റ ഗ്രൂപ്പിന് സ്വന്തമായി. എയർ ഇന്ത്യയുടെ ബോർഡ് അംഗങ്ങൾ രാജിവച്ച്, സർക്കാർ പ്രതിനിധികൾക്കു പകരം ടാറ്റയുടെ അംഗങ്ങൾ ചുമതലയേറ്റു. ഇന്ത്യന്‍ ജനതയുടെ അഭിമാനമായിരുന്ന ഒരു പൊതുമേഖലാ സ്ഥാപനം കൂടി സ്വകാര്യമേഖലയുടെ ഭാഗമായി മാറി.

എയര്‍ ഇന്ത്യ ടാറ്റയ്ക്കു തിരിച്ചുകിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പറഞ്ഞു. എയര്‍ ഇന്ത്യയെ ലോകോത്തര വിമാനക്കമ്പനിയാക്കാന്‍ ടാറ്റ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഔദ്യോഗിക കൈമാറ്റത്തിനു മുന്നോടിയായി എന്‍ ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒക്ടോബറിലാണ് 18,000 കോടി രൂപയ്ക്ക് ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കിയത്. ടാലാസ് എന്ന ഉപ കമ്പനിയുടെ പേരിലാണ് ടാറ്റ സൺസ് എയർ ഇന്ത്യ സ്വന്തമാക്കിയത്. എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് കമ്പനിയായ എയര്‍ ഇന്ത്യാ സ്റ്റാറ്റ്സിന്റെ 50 ശതമാനം ഓഹരികളുമാണ് ടാറ്റയ്ക്ക് ലഭിക്കുക. ഇതോടെ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്സ്പ്രസ്, വിസ്താര എന്നീ മൂന്ന് എയര്‍ലൈനുകള്‍ ടാറ്റ ഗ്രൂപ്പിന് കീഴിലായി.

4,400 ആഭ്യന്തര സര്‍വീസുകളും 1,800 അന്താരാഷ്ട്ര സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ആകെയുള്ള 141 വിമാനങ്ങളില്‍ 99 വിമാനങ്ങളുടെ ഉടമസ്ഥാവകാശമാണ് ടാറ്റയ്ക്കുള്ളത്. 42 എണ്ണം പാട്ടത്തിനാണ് ലഭിക്കുക. എയര്‍ ഇന്ത്യയുടെ ആകെയുള്ള കടത്തില്‍ 15,300 കോടി രൂപ ഏറ്റെടുക്കുന്ന ടാറ്റ, ടെന്‍ഡര്‍ തുകയില്‍ ബാക്കിയുള്ള 2700 കോടി രൂപ കേന്ദ്രത്തിനു പണമായി കൈമാറുമെന്നാണ് കരാര്‍.

കമ്പനിയുടെ ജനുവരി 20 വരെയുള്ള അന്തിമ വരവുചെലവ് കണക്കുകള്‍ കഴിഞ്ഞ തിങ്കളാഴ്ച എയര്‍ ഇന്ത്യ ടാറ്റയ്ക്കു കൈമാറിയിരുന്നു. പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തന, സേവന നിലവാരം മെച്ചപ്പെടുത്താന്‍ 100 ദിവസത്തെ പദ്ധതിയും ടാറ്റ ഗ്രൂപ്പ് തയ്യാറാക്കുന്നുണ്ട്.

Eng­lish Sum­ma­ry: Air India is now owned by Tata

You may like this video also

Exit mobile version