Site icon Janayugom Online

പ്രവാസികളെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾ

ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾ നാട്ടിലേക്കെത്തുന്ന വെക്കേഷൻ കാലം, അവരെ പിഴിയാനുള്ള അവസരമാക്കി വിമാനക്കമ്പനികൾ.

ഒമാനിൽ നിന്നു കേരളത്തിലേക്കു സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് അടക്കമുള്ള ഏതാനും കമ്പനികളാണ് ഇപ്പോൾ ഈ കൊള്ളയുടെ മുൻപന്തിയിൽ. ഈ മാസം രണ്ടാമത്തെ ആഴ്ച മുതൽ ജനുവരി മൂന്നാം വാരം വരെ മസ്ക്കറ്റിൽ നിന്നു കേരളത്തിൽ പോയി വരാൻ ടിക്കറ്റ് നിരക്കു മാത്രം ചുരുങ്ങിയത് 275 റിയാലെങ്കിലും (ഏകദേശം 52,000 രൂപ) വേണ്ടി വരുമെന്നതാണ് പ്രവാസി മലയാളികളെ കുഴയ്ക്കുന്ന വലിയ പ്രശ്നം. ഈ മാസം ആദ്യം മുതൽ തന്നെ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്ക് 100 റിയാലിനു മുകളിലാണ്. വെക്കേഷന് ഇന്ത്യൻ സ്കൂളുകൾ അടയ്ക്കാനിരിക്കെ പലരും നാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുക്കം നടത്തുന്നതിനിടയിലാണ് ഈ ഇരുട്ടടി.

ഒമാനിലെ ബജറ്റ് വിമാനക്കമ്പനിയായ സലാം എയറിന്റെ സാന്നിധ്യം മൂലം മസ്ക്കറ്റ് — കോഴിക്കോട് ടിക്കറ്റ് നിരക്ക് താരതമ്യേന കുറവായിരുന്നു. മസ്ക്കറ്റിൽ നിന്നു കോഴിക്കോട്ടേക്ക് ചില ദിവസങ്ങളിൽ 70 റിയാലിനു ( ഏതാണ്ട് 13,000 രൂപയോടടുത്ത് ) വരെ യാത്ര ചെയ്യാമായിരുന്നു. എന്നാൽ, 15 ‑നു ശേഷം സലാം എയർ കേരള സെക്റ്ററിലേക്കുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിയിരിക്കുന്നതിനാൽ ആ ആശ്വാസവും നിലച്ചു. ആ അവസരം ചൂഷണം ചെയ്യാൻ ഇന്ത്യൻ ബജറ്റ് വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് തുനിഞ്ഞിറങ്ങുകയും ചെയ്തു.

കോഴിക്കോടു നിന്നു മസ്ക്കറ്റിലേക്കു സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് 134 മുതൽ 215 വരെ റിയാൽ യാത്രയ്ക്ക് ഈടാക്കുന്നുണ്ടെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അടുത്ത മാസം അഞ്ച്, ഏഴ് തീയതികളിലെ ടിക്കറ്റ് നിരക്ക് 215 റിയാലാണ്. കൊച്ചിയിൽ നിന്നു മസ്ക്കറ്റിലേക്ക് ജനുവരി മൂന്നിന് 229 റിയാലാണ് നിരക്ക്. ജനുവരി 21‑നു ശേഷം മാത്രമാണ് ഈ നിരക്ക് 177 റിയാലിലേക്കു താഴുന്നത്. തിരുവനന്തപുരം, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നു ജനുവരി ആദ്യവാരം 188 റിയാലാണ് ടിക്കറ്റ് ചാർജ്ജ്.

കേരളത്തിൽ നിന്നു മസ്ക്കറ്റിലേക്കു തിരിച്ചു വരാനുള്ള നിരക്കുകൾ കുത്തനെ ഉയർന്നു തന്നെ നിൽക്കുന്നതിനാൽ സാധാരണക്കാരും കുറഞ്ഞ വരുമാനക്കാരുമായ മലയാളി പ്രവാസികളിൽ അധികം പേരും നാട്ടിലേക്കുള്ള യാത്രയ്ക്കു മടിക്കുകയാണ്.

Eng­lish Sum­ma­ry: Air­lines to rob expats

You may like this video also

Exit mobile version