Site iconSite icon Janayugom Online

തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് എഐടിയുസി പ്രക്ഷോഭത്തിലേക്ക്

സംഘടിതവും അസംഘടിതവും പാരമ്പരാഗതവുമായ തൊഴിലാളികളുടെ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷാനൂകുല്യങ്ങളും സംരക്ഷിക്കുന്നതിന് പൊതുമേഖലയെ സംരക്ഷിച്ച് ശക്തിപ്പെടുത്തുക, പെൻഷൻ തുക വർധിപ്പിച്ച് കൃത്യമായി വിതരണം ചെയ്യുക, മിനിമം വേതനം എല്ലാ മേഖലകളിലും നടപ്പിലാക്കുക, തൊഴിലിടങ്ങളിൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുക, ഇന്ഡസ്ട്രീയൽ റിലേഷൻസ് കമ്മിറ്റികൾ ഫലപ്രദമായി പ്രവർത്തിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എഐടിയുസി ശക്തമായ പ്രക്ഷോഭത്തിലേക്ക്. ഈ മുദ്രാവാക്യങ്ങളുയർത്തി 2025 ജനുവരി 10 ന് സെക്രട്ടറിയേറ്റ് മാർച്ച് നടത്തുവാനും ഇതിന്റെ പ്രചരണാർത്ഥം എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് , സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ എന്നിവർ ക്യാപ്റ്റന്മാരായി ഡിസംബർ 10 മുതൽ 17 വരെ സംസ്ഥാനത്ത് രണ്ടു മേഖല ജാഥകൾ സംഘടിപ്പിക്കുന്നതിനും എറണാകുളത്ത് ചേർന്ന എഐടിയുസി തൊഴിൽ സംരക്ഷണ സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. 

എറണാകുളം ടൗൺ ഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ചലച്ചിത്ര മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾക്കും അനീതികൾക്കുമെതിരെ പൊരുതാൻ വർഷങ്ങൾക്ക് മുൻപേ ആദ്യമായി മാക്ട ഫെഡറേഷൻ എന്ന സംഘടന രൂപീകരിച്ചത് എഐടിയുസിയാണ് . എന്നാൽ അതിനെ തകർക്കാൻ പലതരത്തിലുള്ള കേസുകളും പ്രശ്നങ്ങളും ഒക്കെയാണ് സിനിമ മേഖലയെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി പി മുരളി സമര പ്രഖ്യാപന രേഖ അവതരിപ്പിച്ചു ഭാരവാഹികളായ പി രാജു, വിജയൻ കുനിശ്ശേരി, വി ബി ബിനു, താവം ബാലകൃഷ്ണൻ, കെ വി കൃഷ്ണൻ, കെ പി ശങ്കർദാസ്, ആർ പ്രസാദ്, ആർ സജിലാൽ, സി കെ ശശിധരൻ, കെ സി ജയപാലൻ, പി സുബ്രഹ്മണ്യൻ, ചെങ്ങറ സുരേന്ദ്രൻ, കെ ജി ശിവാനന്ദൻ, കെ മല്ലിക, എ ശോഭ, എലിസബത്ത് അസീസി, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, എറണാകുളം ജില്ലാ സെക്രട്ടറി കെ എം ദിനകരൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ അഷ്‌റഫ് സ്വാഗതവും ജില്ലാ സെക്രട്ടറി കെ എൻ ഗോപി നന്ദിയും പറഞ്ഞു.

Exit mobile version