Site icon Janayugom Online

റെയിൽവേ അവഗണനയ്ക്കെതിരെ എഐടിയുസി പ്രതിഷേധം

യാത്രാദുരിതത്തിന് അറുതി വരുത്തണമെന്ന് ആവശ്യപ്പെട്ട് റെയിൽവേയുടെ അവഗണനക്കെതിരെ എഐടിയുസിപ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനുകളിലേക്കാണ് മാർച്ച് നടത്തിയത്. സ്റ്റേഷൻ വികസനം ത്വരിതപ്പെടുത്തുക, അവഗണന അവസാനിപ്പിക്കുക, റെയിൽവേ യാത്രാക്ലേശം പരിഹരിക്കുക, തത്ക്കാൽ റിസർവേഷൻ ലഭ്യത കാര്യക്ഷമമാക്കുക, കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന വണ്ടികൾ മംഗലാപുരം വരെ നീട്ടുക, റിസർവേഷൻ കൗണ്ടറുകളുടെയും ജനറൽ കോച്ചുകളുടെയും എണ്ണം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എഐടിയുസി മാർച്ച് സംഘടിപ്പിച്ചത്. കാസർകോട്ട് മാർച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി കൃഷ്ണനും മഞ്ചേശ്വരത്ത് ജില്ലാ പ്രസിഡന്റ് ടി കൃഷ്ണനും നീലേശ്വരത്ത് ജില്ലാ ജനറൽ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിലും തൃക്കരിപ്പൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് പി വിജയകുമാറും ഉദ്ഘാടനം ചെയ്തു. വരുമാനം മാത്രം ലക്ഷ്യമിട്ട് റെയിൽവേ സർവീസ് നടത്തുമ്പോൾ സാധാരണക്കാരന്റെ സഞ്ചരിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ആവശ്യത്തിന് സർവീസ് നടത്താതെയും ഉള്ള തീവണ്ടികളിൽ ജനറൽ കമ്പാർട്ടുമെന്റുകളും സ്ലീപ്പർ കോച്ചുകളും വെട്ടിക്കുറച്ച് പകരം എസി കോച്ചുകൾ ഉൾപ്പെടുത്തിയും സാധാരണക്കാരന്റെ യാത്ര കൂടുതൽ ദുസ്സഹമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തിനനുവദിച്ചിട്ടുള്ള വന്ദേഭാരത് സമയത്തിന് സർവീസ് നടത്തുന്നതിന് മറ്റു തീവണ്ടികൾ ദീർഘനേരം പിടിച്ചിടുകയാണ്. വരുമാനം മാത്രം ലക്ഷ്യമാക്കിയുള്ള തീരുമാനങ്ങളുടെ പേരിൽ തൊഴിലാളികളും വിദ്യാർത്ഥികളുമടങ്ങുന്ന സാധാരണകർ വലിയ ദുരിതമനുഭവിക്കുകയാണ്. നിലവിൽ എട്ട് തീവണ്ടികൾ തെക്ക് ഭാഗത്ത് നിന്ന് വന്ന് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നുണ്ട്. കണ്ണൂരിനും മംഗലാപുരത്തിനുമിടയിൽ അതിരൂക്ഷമായ യാത്രാ പ്രശ്നം നിലനിൽക്കുമ്പോൾ ഇവ മംഗലാപുരം വരെ ദീർഘിപ്പിക്കണമെന്നും വെട്ടിക്കുറച്ച സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്നും എഐടിയുസി ആവശ്യപ്പെട്ടു.

Eng­lish Sum­ma­ry: AITUC protests against railway
You may also like this video

Exit mobile version