‘ഒരുമിച്ച് നടക്കാം വർഗീയതയ്ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനുവേണ്ടി’ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് രണ്ട് കാൽനട ജാഥകൾ സംസ്ഥാനത്ത് സംഘടിപ്പിക്കുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്തുയർന്നുവരുന്ന വർഗീയതയ്ക്കും തൊഴിലില്ലായ്മയ്ക്കുമെതിരെ ‘സേവ് ഇന്ത്യ മാർച്ച്’ എന്ന പേരിൽ മേയ് 15ന് തിരുവനന്തപുരത്തുനിന്നും ആരംഭിക്കുന്ന തെക്കൻ മേഖലാ ജാഥ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോനും മേയ് 17ന് കാസർകോട് നിന്നുള്ള വടക്കൻ മേഖലാ ജാഥ സംസ്ഥാന പ്രസിഡന്റ് എൻ അരുണും നയിക്കും.
14 ജില്ലകളിലൂടെയും കടന്നുപോകുന്ന കാൽനട ജാഥ മേയ് 28ന് തൃശൂരിൽ കാൽലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമത്തോടെ സമാപിക്കും. സേവ് ഇന്ത്യ മാർച്ചിന്റെ സമാപനത്തിൽ ദേശീയ തലത്തിലെയും സംസ്ഥാനതലത്തിലെയും പ്രമുഖരായ ഫാസിസ്റ്റ് വിരുദ്ധ പോരാളികളും രാഷ്ട്രീയ‑സാമൂഹിക‑സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കാളികളാവും, രണ്ട് ജാഥകളിലുമായി ആയിരത്തോളം പ്രവർത്തകർ സ്ഥിരാംഗങ്ങളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
തൊഴിലില്ലായ്മക്കെതിരെ സമരം ചെയ്ത എഐവൈഎഫ് ദേശീയ സെക്രട്ടറി റോഷൻ കുമാർ സിൻഹയെ കള്ളക്കേസിൽ കുടുക്കി ജയിലിൽ അടച്ചു. പ്രതിപക്ഷ നേതൃനിരയെ ഒന്നാകെ ഫാസിസ്റ്റ് ശൈലിയിൽ ഉന്മൂലനം ചെയ്യാനാണ് ബിജെപി-സംഘപരിവാർ ഗവൺമെന്റ് ലക്ഷ്യമിടുന്നതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പറേരി, ജില്ലാപ്രസിഡന്റ് ബിനോയ് ഷെബീർ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
‘സേവ് ഇന്ത്യാ മാർച്ച്’ സമാപനസംഗമത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരികളായി സിപിഐ ദേശീയ കൗൺസിൽ അംഗങ്ങളായ കെ പി രാജേന്ദ്രൻ, രാജാജി മാത്യു തോമസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി എൻ ജയദേവൻ എന്നിവരെ തെരഞ്ഞെടുത്തു. സംഘാടകസമിതി ചെയർമാനായി മന്ത്രി കെ രാജൻ, കൺവീനറായി സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ്, ട്രഷററായി പി ബാലചന്ദ്രൻ എംഎൽഎ എന്നിവരെയും തെരഞ്ഞെടുത്തു.
English Summary: AIYF Walk Against Racism May 15 to 28
You may also like this video
