Site icon Janayugom Online

ആദിത്യനാഥിനെ നേരിടാനുറച്ച് അഖിലേഷ്;യുപിയില്‍ ബിജെപിക്ക് കനത്തവെല്ലുവിളി ഉയര്‍ത്തി എസ്പി

ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായി സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ തെരഞ്ഞെടുത്തു. പാര്‍ട്ടി എംഎല്‍ എമാരുടെ യോഗത്തിലാണ് സമാജ്വാദിപാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി അഖിലേഷ് യാദവിനെ തിരഞ്ഞെടുത്തത്.

ചൊവ്വാഴ്ച അഖിലേഷ് യാദവ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ഓഫീസിലെത്തി സഭയിലെ അംഗത്വത്തില്‍ നിന്ന് രാജിവച്ചിരുന്നു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് 2019 ല്‍ അസംഗഢ് മണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.അടുത്തിടെ നടന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഹാലില്‍ ബിജെപിയുടെ എസ് പി സിംഗ് ബാഗേലിനെ 60,000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അഖിലേഷ് യാദവ്എംഎല്‍എയായത്.

2012 മുതല്‍ 2017 വരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായിരുന്നു അഖിലേഷ് യാദവ്. അന്ന് നിയമസഭാ കൗണ്‍സില്‍ വഴിയാണ് അദ്ദേഹം നിയമസഭയിലെത്തയത്. ഈ വര്‍ഷമാണ് അഖിലേഷ് യാദവ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എസ് പിയുടെ ശക്തികേന്ദ്രമാണ് കര്‍ഹാല്‍ മണ്ഡലം. 2002 മുതല്‍ 2017 വരെ ഇവിടെ ജയിച്ചത് എസ് പി നേതാവ് സോബരന്‍ സിങ് യാദവ് ആയിരുന്നു. 2022 ലെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബി ജെ പി 255 സീറ്റുകള്‍ നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി 111 സീറ്റുകള്‍ നേടി. ബി ജെ പി തുടര്‍ ഭരണത്തിന് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു

2017 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളില്‍ 312 എണ്ണത്തിലും ബി ജെ പിയും സഖ്യകക്ഷികളും വിജയിച്ചിരുന്നു. 2017 നെ അപേക്ഷിച്ച് സമാജ് വാദി പാര്‍ട്ടിയുടെ സീറ്റ് നില മൂന്നിരട്ടി വര്‍ധിച്ചിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു സമാജ് വാദി പാര്‍ട്ടി മത്സരിച്ചിരുന്നത്. ഇത്തവണ പടിഞ്ഞാറന്‍ യു പിയില്‍ ആര്‍ എല്‍ ഡിയുടെ ജയന്ത് ചൗധരിയും കിഴക്കന്‍ യു പിയില്‍ സുഹല്‍ദേവ് സമാജ് പാര്‍ടിയുടെ ഓംപ്രകാശ് രാജ്ഭറും മാത്രമായിരുന്നു കൂട്ടാളികള്‍. സി പി ഐ എം പിന്തുണയും എസ് പിയ്ക്കുണ്ടായിരുന്നു

ബി ജെ പിയോട് സംസ്ഥാനത്ത് നേരിട്ട് ഏറ്റുമുട്ടി തന്നെയായിരുന്നു എസ് പി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുന്നേറിയത്. കര്‍ഷക പ്രശ്നങ്ങളും ആദിത്യനാഥിന്‍റെ സര്‍ക്കാരിന്റെ കൊവിഡ് വീഴ്ചകളും മറ്റ് വികസന വിഷയങ്ങളും ഉയര്‍ത്തിയ അഖിലേഷ്ന്യൂനപക്ഷ- യാദവ വിഭാഗങ്ങള്‍ക്കപ്പുറം പിന്തുണ ഉറപ്പിക്കാനായി ശ്രമിച്ചിരുന്നു. ദളിത്- ന്യൂനപക്ഷ വോട്ടുകള്‍ യു പിയില്‍ 28 ശതമാനത്തോളമാണ്.

ഇതില്‍ എസ് പി സഖ്യം 37 ശതമാനം വോട്ട് നേടിയിരുന്നു. കോണ്‍ഗ്രസ് നാമാവശേഷമായ യു പിയില്‍ ബി എസ് പിയും ദുര്‍ബലപ്പെട്ടതോടെ ബിഹാറില്‍ തേജസ്വി യാദവിന് സമാനമായി യു പിയില്‍ ബി ജെ പിയുടെ മുഖ്യ എതിരാളിയായി അഖിലേഷ് മാറിയിരിക്കുകയാണ്.

Eng­lish Summary:Akhilesh to face Adityanath, SP to chal­lenge BJP in UP

You may also like this video:

Exit mobile version