Site iconSite icon Janayugom Online

അർജുന് യാത്രാമൊഴി നൽകാൻ നാടൊന്നാകെ

അർജുന് യാത്രാമൊഴി നൽകാൻ കണ്ണാടിക്കലിലെ വീട്ടിലേക്ക് ഒഴുകിയെത്തി ജനങ്ങള്‍. രാവിലെ എട്ടരയോടെ കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിയ അർജുന്റെ ചേതനയറ്റ ശരീരം കാണാന്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചു കൂടിയത്. വിലാപയാത്രയിലും നാട് അണിനിരന്നു. അർജുന്റെ മൃതദേഹം വഹിച്ച ആംബുലൻസ് ജില്ലാ അതിർത്തിയായ അഴിയൂരിൽ ഇന്ന് രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എ കെ ശശീന്ദ്രൻ, എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കെ കെ രമ, ജില്ലാ കലക്ടർ സ്നേഹിൽകുമാർ തുടങ്ങിയവർ മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. മൃതദേഹം സംസ്കരിക്കുന്നതിനുള്ള ചെലവ്‌ കേരള സർക്കാർ വഹിക്കും. കർണാടക സർക്കാരിന്റെ സഹായധനമായി അഞ്ച്‌ ലക്ഷം രൂപ ബന്ധുക്കൾക്ക് കൈമാറും. കാർവാർ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ നിന്ന്‌ മൃതദേഹം വഹിച്ച ആംബുലൻസിനെ കേരളാ അതിർത്തിയായ മഞ്ചേശ്വരം തലപ്പാടിവരെ കർണാടക പൊലീസും അനുഗമിച്ചിരുന്നു.

Exit mobile version