രാജ്യത്തെ തെരുവുനായ ശല്യത്തിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. പൊതുസ്ഥാപനങ്ങളിൽ നിന്നും മറ്റും പിടികൂടുന്ന നായകളെ വന്ധ്യംകരണത്തിന് ശേഷം അവിടെത്തന്നെ തുറന്നുവിട്ടാൽ എങ്ങനെ പ്രശ്നം പരിഹരിക്കാനാകുമെന്ന് കോടതി ചോദിച്ചു. നായകൾ കടിക്കാതിരിക്കാൻ അവയ്ക്ക് ഇനി കൗൺസിലിംഗ് നൽകുക മാത്രമാണ് പോംവഴിയെന്ന് മൃഗസ്‌നേഹികളോട് കോടതി പരിഹാസരൂപേണ പറഞ്ഞു.
തെരുവുനായ പ്രശ്നത്തിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു നിരീക്ഷണങ്ങൾ. നായയുടെ കടിയേറ്റ് മരിച്ച പത്തനംതിട്ട സ്വദേശി അഭിരാമിയുടെ അമ്മയും കോടതിയിൽ നീതി തേടിയെത്തിയിരുന്നു. അക്രമകാരികളായ നായ്ക്കളെ കൊന്നൊടുക്കാൻ ഉത്തരവിടണമെന്ന് അവർ ആവശ്യപ്പെട്ടു. നായ ആക്രമണം മാത്രമല്ല, അവ റോഡിലിറങ്ങുന്നത് മൂലമുണ്ടാകുന്ന അപകടങ്ങളും വലിയ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, വന്ധ്യംകരണത്തിലൂടെ എണ്ണം കുറയ്ക്കാൻ കഴിയുമെന്നും സി എസ് വി ആർ മാതൃക നടപ്പിലാക്കണമെന്നും മൃഗ സ്‌നേഹികൾക്ക് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു. എന്നാൽ, നിലവിലുള്ള നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ല എന്നതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമകാരികളായ നായ്ക്കളെ നീക്കം ചെയ്യാൻ മുൻ ഉത്തരവുകൾ ഉണ്ടെന്ന് ഹർജിക്കാർ കോടതിയെ ഓർമ്മിപ്പിച്ചു. കേസിൽ സത്യവാങ്മൂലം സമർപ്പിക്കാത്ത സംസ്ഥാനങ്ങളോട് അമിക്കസ്‌ക്യൂറി വിശദീകരണം തേടിയിട്ടുണ്ട്.

