രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. ആരോപണമുന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല.
എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ലെന്നും വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ലെന്നും സതീശൻ പറഞ്ഞു. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും.
നടപടിക്ക് മുൻകയ്യെടുക്കും. മുമ്പിൽ വന്ന പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞു. കോൺഗ്രസിലെ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. ഗൗരവത്തോടുള്ള പരാതി വരുന്നത് ഇപ്പോഴാണ്. തന്നെ കൂടി ഇരയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. നടപടിയെടുക്കുന്നതിന് പാർട്ടിയിൽ ഒരു നടപടിക്രമമുണ്ട്. ആരോപണ വിധേയന് പറയാനുള്ളത് കേൾക്കുമെന്നും ശേഷമായിരിക്കും നടപടി എടുക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. ഏതു നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശൻ വ്യക്തമാക്കി.

