Site icon Janayugom Online

മഹുവ മൊയ്‌ത്രയെ പുറത്താക്കാന്‍ ശുപാര്‍ശ

mahua

തൃണമൂൽ കോൺഗ്രസിന്റെ മഹുവ മൊയ്‌ത്രയെ എംപി സ്ഥാനത്തുനിന്നും അയോഗ്യയാക്കണമെന്ന് പാർലമെന്ററി എത്തിക്സ് കമ്മിറ്റിയുടെ ശുപാര്‍ശ. ഇന്നത്തെ യോഗത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറാക്കിയ 500 പേജുള്ള റിപ്പോർട്ടിന്റെ പ്രസക്തഭാഗങ്ങള്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കാന്‍ പണവും പാരിതോഷികങ്ങളും കൈപ്പറ്റിയെന്ന ആരോപണത്തില്‍ മഹുവയ്ക്കെതിരെ നിയമപരവും ശക്തവും സമയബന്ധിതവുമായ അന്വേഷണം നടത്തണമെന്നും സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ബിജെപി നേതാവ് വിനോദ് സോംകറാണ് എത്തിക്സ് കമ്മിറ്റി ചെയര്‍മാന്‍. നവംബർ രണ്ടിന് കമ്മിറ്റി മുമ്പാകെ ഹാജരായെങ്കിലും കമ്മിറ്റി ചെയര്‍മാന്‍ നിലവാരമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് മഹുവ ഇറങ്ങിപ്പോകുകയായിരുന്നു.

അതേസമയം കോഴ ആരോപണത്തില്‍ മഹുവ മൊയ്‌ത്രയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് ലോക്പാല്‍ ഉത്തരവിട്ടതായി ബിജെപി എംപി നിഷികാന്ത് ദുബെ പറഞ്ഞു. രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയ മഹുവ മൊയ്ത്രയുടെ അഴിമതിയെക്കുറിച്ച് തന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണത്തിന് ലോക്പാൽ ഉത്തരവെന്ന് ബിജെപി എംപി സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും അഡാനി ഗ്രൂപ്പിനെയും ലക്ഷ്യമിട്ട് പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് മൊയ്ത്ര പണം സ്വീകരിച്ചുവെന്നായിരുന്നു ദുബെയുടെ ആരോപണം. പാർലമെന്ററി ലോഗിൻ പാസ്‌വേഡ് പങ്കുവച്ച് മെഹുവ ദേശീയ സുരക്ഷയിൽ വിട്ടുവീഴ്ച വരുത്തിയതായും ബിജെപി എംപി ആരോപിക്കുന്നു.

Eng­lish Summary:Allegation of bribery for the ques­tion; BJP MP says CBI has ordered inquiry against Mahua Moitra

You may also like this video

Exit mobile version