Site iconSite icon Janayugom Online

ട്രംപിന്റെ ഇരട്ടച്ചുങ്കത്തിന് ബദല്‍ തേടണം: സിപിഐ

ഇന്ത്യക്കെതിരെ 50 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ സിപിഐ അപലപിച്ചു. റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ ഇറക്കുമതി ചെയ്യുന്നുവെന്ന് ആരോപിച്ച് 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ചത് വ്യാപാര യുദ്ധമാണെന്ന് ദേശീയ സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി. 

രാജ്യത്തിന്റെ സ്വയംഭരണാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. യുഎസ് ഭീഷണി നേരിടാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തണം. പരമാധികാര രാഷ്ട്രങ്ങളെ വരുതിയിലാക്കാനുള്ള ശ്രമമാണ് ട്രംപ് നടത്തുന്നത്. യുഎസിന്റെ വിദേശനയത്തിനും വാണിജ്യതാല്പര്യങ്ങള്‍ക്കും വഴങ്ങുന്ന രാജ്യമല്ലെന്ന് തെളിയിക്കാന്‍ നമുക്ക് അവസരം കൈവന്നിരിക്കുകയാണ്. തക്ക മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അമാന്തം കാട്ടരുത്.
ആഗോള വ്യാപാരനയങ്ങള്‍ ഒരു രാജ്യത്തിന് മുന്നില്‍ അടിയറവയ്ക്കാനുള്ളതല്ല എന്ന് യുഎസിനെ ബോധ്യപ്പെടുത്തണം. അമേരിക്കയുടെ വ്യാപാര ഉടമ്പടികളും ഭീഷണികളും ലോകരാഷ്ട്രങ്ങള്‍ക്ക് തന്നെ ഭീഷണിയാവുകയാണെന്നും സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. അമേരിക്ക വിശ്വസിക്കാന്‍ കൊള്ളാത്ത പങ്കാളിയാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. വികസിത രാഷ്ട്രങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തി ട്രംപിന് മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. 

Exit mobile version