Site icon Janayugom Online

സംസ്ഥാനത്തെ 30 ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി 14.99 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്തെ 30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി 14.99 കോടി രൂപ അനുവദിച്ചു. ആർദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി വികസിപ്പിച്ച 600 ഓളം കേന്ദ്രങ്ങളിലും 12 മെഡിക്കൽ കോളജുകളിലും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ജനറൽ ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കുന്നതിന് നടപടി പുരോഗമിക്കുകയാണ്. മാവേലിക്കര, ചെങ്ങന്നൂർ, ആലുവ, ഇടുക്കി, തൊടുപുഴ, കൊല്ലം, കണ്ണൂർ, കാഞ്ഞങ്ങാട്, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, പാലക്കാട്, കോഴഞ്ചേരി, വടക്കാഞ്ചേരി, മാനന്തവാടി എന്നീ ജില്ലാ ആശുപത്രികളിലും ആലപ്പുഴ, മൂവാറ്റുപുഴ, കോഴിക്കോട്, തലശേരി, കാസർകോട്, കോട്ടയം, പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, മഞ്ചേരി, പത്തനംതിട്ട, അടൂർ, തൃശൂർ, ഇരിങ്ങാലക്കുട, കൽപ്പറ്റ എന്നീ ജനറൽ ആശുപത്രികളിലുമാണ് ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നത്.

യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ടെറിഷ്യറി കെയർ ആശുപത്രികളിൽ കൂടി പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യം. ഈ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുമ്പ് 1284 ആശുപത്രികളിലും ഇ ഹെൽത്ത് നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളെ അപേക്ഷിച്ച് താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് ഭാരിച്ച തുക ആവശ്യമായിട്ടുണ്ട്. എന്നിരുന്നാലും ഇ ഹെൽത്ത് പദ്ധതിയുടെ സേവനം കൂടുതൽ ടെറിഷ്യറി കെയർ ആശുപത്രികളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യഘട്ടത്തിൽ 30 ജില്ലാ, ജനറൽ ആശുപത്രികളിലെ ഒപി വിഭാഗത്തിൽ ഇ ഹെൽത്ത് ആരംഭിക്കുന്നത്. ഇതോടെ ഈ ആശുപത്രികളിൽ തിരക്കൊഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

eng­lish sum­ma­ry; An amount of ‘14.99 crore has been sanc­tioned for e‑health scheme in 30 hos­pi­tals in the state

you may also like this video;

Exit mobile version