മലപ്പുറം കരുളായി വനമേഖലയോട് ചേർന്നുള്ള ഉപയോഗശൂന്യമായ സെപ്റ്റിക് ടാങ്കിൽ പ്രായമായ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കസേരയുടെ കൈകളോട് സാമ്യമുള്ള നീളമുള്ള കൊമ്പുകൾ കാരണം പ്രദേശവാസികൾ ‘കസേര കൊമ്പൻ’ എന്ന് വിളിക്കുന്ന ആനയെ ഈ പ്രദേശത്ത് പതിവായി കാണാറുണ്ടെങ്കിലും ആരെയും ആക്രമിച്ചിട്ടില്ലെന്ന് മുതിർന്ന വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പുലർച്ചെ 4.30 ഓടെ നാട്ടുകാർ ആനയെ ടാങ്കിനുള്ളിൽ കണ്ടെത്തിയതിനെത്തുടർന്ന് വനം വകുപ്പ് അധികൃതരെ വിവരം ധരിപ്പിക്കുകയായിരുന്നു . സമീപത്തെ ഇഷ്ടിക നിർമാണ യൂണിറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കായി ആദ്യം നിർമിച്ച സെപ്റ്റിക് ടാങ്ക് ഇപ്പോൾ ഉപയോഗിക്കാത്തതിനാൽ പോളിത്തീൻ ഷീറ്റ് കൊണ്ട് മൂടിയിരുന്നു.

