നേപ്പാളിലെ കാഠ്മണ്ഡുവിൽ പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഇന്ത്യൻ വനിത മരിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് സ്വദേശിനിയായ രാജേഷ് ഗോല(57) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് രാംവീർ സിംഗ് ഗോലയ്ക്ക്(58) പരിക്കേറ്റു. കാഠ്മണ്ഡുവിലെ പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാനായി സെപ്റ്റംബർ ഏഴിനാണ് ഇവർ നേപ്പാളിലെത്തിയത്. ഹയാത്ത് റീജൻസി ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ‘ജെൻ സി’ പ്രതിഷേധം ശക്തമായതോടെ സെപ്റ്റംബർ ഒമ്പതിന് രാത്രി പ്രതിഷേധക്കാർ ഈ ഹോട്ടലിന് തീയിടുകയായിരുന്നു.
ഹോട്ടലിന്റെ താഴത്തെ നിലയിൽ തീ പടർന്ന് പിടിച്ചതോടെ രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞു. നാലാം നിലയിലായിരുന്നു രാജേഷും ഭർത്താവ് രാംവീറും താമസിച്ചിരുന്നത്. കോണിപ്പടികളിൽ പുക നിറഞ്ഞതിനാൽ ആളുകൾക്ക് ഇതുവഴി രക്ഷപ്പെടാൻ കഴിഞ്ഞില്ല. ഈ സമയം, രക്ഷാപ്രവർത്തകർ കെട്ടിടത്തിന് താഴെ മെത്തകൾ വിരിച്ച് ഇരുവരോടും ജനലിലൂടെ താഴേക്ക് ചാടാൻ ആവശ്യപ്പെട്ടു. തുടർന്ന്, രാംവീർ മുറിയിലെ ജനൽച്ചില്ല് തകർത്ത്, ഷീറ്റുകൾ കൂട്ടിക്കെട്ടി അതിലൂടെ പിടിച്ച് താഴേക്ക് ചാടി. എന്നാൽ, ഇതേ രീതിയിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ രാജേഷ് കാൽവഴുതി തലയിടിച്ച് താഴേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷ് ഗോല സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

