Site icon Janayugom Online

എയര്‍ ഇന്ത്യയ്ക്കെതിരെ വീണ്ടും ആരോപണം: ഭക്ഷണത്തില്‍ കല്ല് കണ്ടെത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് യാത്രക്കാരി

യാത്രക്കാരെക്കൊണ്ട് പുലിവാല് പിടിച്ച എയര്‍ ഇന്ത്യയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി യാത്രിക. എയര്‍ ഇന്ത്യ അധികൃതര്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്ന് കല്ല് കണ്ടെത്തിയെന്നതാണ് പുതിയ ആരോപണം. സർവ്വപ്രിയ സാങ്‌വാൻ എന്ന യാത്രക്കാരിയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. എയർ ഇന്ത്യ 215 വിമാനത്തില്‍ വിളമ്പിയ ഭക്ഷണത്തില്‍ നിന്നാണ് കല്ല് കിട്ടിയതെന്ന് യാത്രിക പറഞ്ഞു. ഭക്ഷണത്തില്‍ നിന്ന് കല്ല് കിട്ടിയതിന്റെ ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ചതും മറ്റൊരു യാത്രക്കാരന്‍ പുകവലിച്ചതുമെല്ലാം എയര്‍ ഇന്ത്യയ്ക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിന് ഇടക്കായിരുന്നു. ഇതിനുപിന്നാലെയാണ് എയര്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് തന്നെ ഇത്തരം വീഴ്ചകളുണ്ടായിരിക്കുന്നത്.

അതിനിടെ ടിക്കറ്റെടുത്ത55 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്നു. തിങ്കളാഴ്ച രാവിലെ 6.20നു ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട ജി8 116 വിമാനമാണ് 55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്നത്. വിമാനത്തിൽ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ കൊണ്ടുവന്നത്. എന്നാൽ അവസാനമെത്തിയ ബസിലെ 55 യാത്രക്കാരെ കയറ്റാതെ വിമാനം പറന്നുയരുകയായിരുന്നു.

യാത്രക്കാരുടെ ബോർഡിങ് പാസുകൾ നൽകുകയും ബാഗുകൾ ഉൾപ്പെടെ പരിശോധന കഴിയുകയും ചെയ്തിട്ടാണ് പിഴവ് സംഭവിച്ചത്. നാല് മണിക്കൂറിനുശേഷം, 10 മണിക്കു പുറപ്പെട്ട മറ്റൊരു വിമാനത്തിലാണ് ഇവർക്ക് പോകാനായത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ഗോ ഫസ്റ്റ് അധികൃതര്‍ ഇത് സംബന്ധിച്ച് മറ്റൊരു പ്രസ്താവനയും ഇതുവരെ നടത്തിയിട്ടില്ല. സംഭവത്തിൽ റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) രംഗത്തുവന്നു. എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചുവരുകയാണെന്നും റിപ്പോർട്ടു ലഭിച്ചശേഷം ഉചിതമായി നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി.

Eng­lish Sum­ma­ry: Anoth­er alle­ga­tion against Air India: Pas­sen­ger shared pic­tures of find­ing stones in food

You may also like this video

Exit mobile version