ദേശീയപാതയില്‍ വീണ്ടും വിള്ളല്‍. കാസർകോട്-കണ്ണൂർ ദേശീയപാതയിലെ പിലിക്കോട് പടുവളത്ത് വിള്ളൽ കാണപ്പെട്ടു. പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രം ബസ് സ്റ്റോപ്പിലെ പാലം മുതൽ പടുവളം റോഡ് വരെ അഞ്ച് മീറ്റര്‍ ഉയരത്തിൽ കെട്ടി ഉയർത്തിയ ഭാഗത്ത് നാട്ടുകാരാണ് വിള്ളൽ കണ്ടെത്തിയത്. നിർമ്മാണം നടന്നു വരുന്ന ഇതുവഴി നിലവിൽ വാഹന ഗതാഗതം ഇല്ല.
വിള്ളലുണ്ടെന്ന വിവരം പുറത്തു വന്നതിന് തൊട്ടുപിന്നാലെ നിർമ്മാണ കമ്പനിയായ മേഘ എന്‍ജിനീയറിങ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് കമ്പനിയുടെ തൊഴിലാളികൾ ഇവിടെയെത്തി ടാറും കോൺക്രീറ്റും ഉപയോഗിച്ചും ഷീറ്റ് വിരിച്ചുംവിള്ളൽ അടയ്ക്കാനും മറയ്ക്കാനും ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. ചെർക്കളം- കാലിക്കടവ് റീച്ചിൽ മേഘ കമ്പനിക്കാണ് ദേശീയപാത നിർമ്മാണച്ചുമതല.
ദേശീയപാത 66ല്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയിലാണ് ആദ്യം മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് സര്‍വീസ് റോഡിലൂടെ യാത്ര ചെയ്തിരുന്ന കാറുകൾക്ക് മുകളിലേക്കാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണത്. പിന്നീട് ദേശീയപാതയില്‍ പലയിടങ്ങളിലും വിള്ളല്‍ കണ്ടെത്തിയിരുന്നു.
ദേശീയപാതയില്‍ വീണ്ടും വിള്ളല്‍

