Site iconSite icon Janayugom Online

ഇന്ത്യയിൽ മറ്റൊരു ഭീകരാക്രമണത്തിന് പദ്ധതി, പിന്നിൽ മസൂദ് അസ്ഹറിന്റെ സഹോദരി നേതൃത്വം നൽകുന്ന വനിതാ ഭീകര യൂണിറ്റ്

ഇന്ത്യയിൽ മറ്റൊരു ഭീകരാക്രമണത്തിന് പാക് ഭീകരസംഘടന ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്താൻ ജെയ്‌ഷെ മുഹമ്മദ് ഒരു ‘ഫിദായീൻ’ അഥവാ ചാവേർ സംഘത്തെ തയ്യാറാക്കുകയും അതിനായി പണം സമാഹരിക്കുകയും ചെയ്യുന്നതായി ഇന്റലിജൻസ് വൃത്തങ്ങൾ വ്യക്തമാക്കുന്നു.‘സാദാപേ’ എന്ന പാക് ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ മാർഗങ്ങളിലൂടെ പണം സമാഹരിക്കാൻ ഭീകരസംഘടന നേതാക്കൾ നിർദേശം നൽകിയിരുന്നതായാണ് വിവരം. സ്ത്രീകളുടെ നേതൃത്വത്തിൽ ഒരു ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടാകാമെന്നും വൃത്തങ്ങൾ സൂചന നൽകുന്നു.

ജെയ്‌ഷെ മുഹമ്മദിന് ‘ജമാതുൽ‑മുമിനാത്’ എന്ന പേരിൽ ഒരു വനിതാ വിഭാഗം നിലവിലുണ്ട്. പഹൽഗാം ആക്രമണത്തിന് ഇന്ത്യ നൽകിയ സൈനിക മറുപടിയായ ‘ഓപ്പറേഷൻ സിന്ദൂർ’ ബഹാവൽപുരിലെ ജെയ്‌ഷെ മുഹമ്മദ് ക്യാമ്പുകൾ നശിപ്പിച്ചതിന് പിന്നാലെയാണ് ഈ യൂണിറ്റ് സ്ഥാപിച്ചത്. മസൂദ് അസ്ഹറിന്റെ സഹോദരി സാദിയയാണ് യൂണിറ്റിന് നേതൃത്വം നൽകുന്നത്. റെഡ് ഫോർട്ട് സ്ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ, ഡോ. ഷാഹിന സയീദ് ഈ യൂണിറ്റിലെ അംഗമാണെന്ന് റിപ്പോർട്ടുണ്ട്. ‘മാഡം സർജൻ’ എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന ഇവർ, ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയതിന് പിന്നിൽ പ്രവർത്തിച്ചതായും കരുതപ്പെടുന്നു.

Exit mobile version