Site icon Janayugom Online

സിഎഎ വിരുദ്ധ സമരം; പൊതുമുതൽ നശിപ്പിച്ച സംഭവത്തില്‍ തീര്‍പ്പാകാതെ 500ലധികം കേസുകള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019‑ലും 2020‑ലും നടന്ന പ്രതിഷേധത്തിനിടെ പൊതുമുതലും സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് 500 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസുകളില്‍ നിയമനടപടി ആരംഭിച്ചതായി ഡൽഹി പൊലീസ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. പ്രതിഷേധത്തിനിടെയുണ്ടായ നാശനഷ്ടങ്ങൾ അന്വേഷിക്കാനും നഷ്ടപരിഹാരം നൽകാനും ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സുനിൽ ഗൗറിനെ ക്ലെയിം കമ്മീഷണറായി നിയമിച്ചതായി പൊലീസ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും ജസ്റ്റിസ് സുബ്രമോണിയം പ്രസാദും അടങ്ങുന്ന ബെഞ്ച് കേസില്‍ കൂടുതൽ വാദം കേൾക്കുന്നതിനായി 2023 ജനുവരി 21 ന് മാറ്റി. 2019ലും 2020ലും സിഎഎയ്‌ക്കെതിരായ പ്രതിഷേധത്തിനിടെ പൊതുമുതൽ നശിപ്പിച്ചവരെ കണ്ടെത്തി നഷ്ടപരിഹാരം ഈടാക്കാൻ അധികാരികൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും നിയമ വിദ്യാർഥിയും സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. 535 കേസുകൾ രജിസ്റ്റർ ചെയ്തതായി സത്യവാങ്മൂലത്തില്‍ പൊലീസ് അറിയിച്ചു.

സിഎഎ/എൻആർസി (നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ്) എന്നിവയ്‌ക്കെതിരായ പ്രതിഷേധത്തിന്റെ മുഴുവൻ സമയത്തും പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചിരുന്നു. പ്രതിഷേധം ശക്തമാകാതിരിക്കാൻ ആവശ്യമായ എല്ലാ നടപടികളും ജാഗ്രതയുടെ ഭാഗമായി ഡല്‍ഹി പൊലീസ് സ്വീകരിച്ചിരുന്നു. പ്രതിഷേധത്തിനിടെ നിയമം ലംഘനം നടത്തിയ കലാപകാരികല്‍ക്കെതിരെ ഉചിതമായ നിയമനടപടി സ്വീകരിച്ചുവെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രജത് നായർ മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു.

അതേസമയം പ്രദേശത്ത് അക്രമം ആരംഭിച്ചത് മുതൽ ഇന്നുവരെ 758 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങൾ അന്വേഷിക്കുന്നതിനും വിധി നിർണയിക്കുന്നതിനും സ്വതന്ത്ര സംവിധാനം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹിനു മഹാജൻ, നിയമവിദ്യാർത്ഥി അമൻദീപ് സിംഗ് ഗെഹ്‌ലോട്ട് എന്നിവരും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെയും ഡൽഹി സർക്കാരിന്റെയും പൊലീസിന്റെയും പ്രതികരണം തേടിയിരുന്നു. ഡൽഹിയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിട്ടുണ്ടെന്നും സിഎഎയ്ക്ക് അനുകൂലമായോ പ്രതികൂലമായോ നടന്ന കലാപത്തിനിടെ പൊതുമുതലുക്കൾക്കുണ്ടായ നാശനഷ്ടങ്ങൾ കണ്ട് ഞെട്ടലും സങ്കടവും തോന്നിയെന്നും ഹർജിക്കാർ പറഞ്ഞു.

നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് നഷ്ടപരിഹാരം നൽകണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ യുധ്വീർ സിംഗ് ചൗഹാൻ ആവിശ്യപ്പെട്ടു.  2020 ഫെബ്രുവരി 24 ന് വടക്ക്-കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും പ്രതിഷേധക്കാരും തമ്മിലുള്ള അക്രമമാണ് നിയന്ത്രണാതീതമായി മാറിയത്. സംഘര്‍ഷത്തില്‍ 53 പേർ കൊല്ലപ്പെടുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Eng­lish Summary:Anti-CAA protest; More than 500 cas­es of destruc­tion of pub­lic prop­er­ty are pending
You may also like this video

Exit mobile version