കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഹെെക്കോടതികളിലേക്ക് നിയമിക്കപ്പെട്ട ജഡ്ജിമാരില്‍ പിന്നാക്ക സമുദായങ്ങളില്‍ നിന്നുള്ളവര്‍ 15 ശതമാനം മാത്രം. വ്യക്തി, പൊതു പരാതികൾ, നിയമം, നീതി എന്നിവ സംബന്ധിച്ച പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് നീതിന്യായ വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2018 മുതൽ 2022 ഡിസംബർ 19 വരെ, ഹൈക്കോടതികളിൽ ആകെ 537 ജഡ്ജിമാരെയാണ് നിയമിച്ചത്. ഇതില്‍ പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ള 1.3 ശതമാനം, പട്ടിക വര്‍ഗം 2.8 ശതമാനം ഒബിസി വിഭാഗത്തില്‍ നിന്ന് 11, ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്ന് 2.6 ശതമാനം ജഡ്ജിമാരെയുമാണ് നിയമിച്ചത്.
പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ള യോഗ്യരായ പേരുകള്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ജുഡീഷ്യല്‍ നിയമനങ്ങളില്‍ സാമൂഹിക വൈവിധ്യം ഉറപ്പാക്കേണ്ടത് കൊളീജിയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വമാണെന്നും ദേശീയ ജൂഡീഷ്യല്‍ നിയമന കമ്മിഷനെക്കുറിച്ചും നീതിന്യായ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. നിലവിലെ ജൂഡീഷ്യല്‍ നിയമനത്തിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ സുപ്രീം കോടതി ആവര്‍ത്തിച്ച് താക്കിത് നല്‍കിയതിന് പിന്നാലെയാണ് പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യമില്ലാത്തത് കൊളീജിയത്തിന്റെ അനാസ്ഥയാണെന്ന തരത്തില്‍ സമിതിക്ക് നീതിന്യായ വകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
English Summary: Appointment of judges: Backward class only 15 percent
You may also like this video