Site icon Janayugom Online

വഖഫ് ബോർഡ് നിയമനം: സര്‍ക്കാര്‍ വാക്കുപാലിച്ചെന്ന് വിവിധ മുസ്ലീംസംഘടനകള്‍

വഖഫ് ബോർഡ് നിയമനത്തിൽ മതനേതാക്കൾക്ക് സര്‍ക്കാര്‍ നൽകിയ ഉറപ്പ് പാലിച്ചതായി വിവിധ മുസ്ലീം സംഘടനകള്‍. മുഖ്യമന്ത്രി പിണറായി വിജയൻ സംഘടനകളുമായി ചര്‍ച്ചനടത്തിയിരുന്നു. വാക്ക് പാലിച്ചെന്ന്​ സമസ്‌ത പ്രസിഡന്‍റ്​ ജിഫ്രി മുത്തുകോയ തങ്ങൾ അഭിപ്രായപ്പെട്ടു. തീരുമാനം സന്തോഷത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീരുമാനത്തിൽ എതിർപ്പ് ഉയർന്നപ്പോൾ അനുകൂല നിലപാട് സർക്കാർ സ്വീകരിച്ചു.

തുടർ നടപടികൾ വേഗത്തിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്. എതിർപ്പ് ഉയർന്നപ്പോൾ സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിന് വളരെയധികം നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടിയുമായി ബന്ധപ്പെട്ട് മുസ്‌ലിം സംഘടനകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിച്ച് വഖഫ് നിയമന വിഷയത്തിൽ നിയമ ഭേദഗതി നടത്താനുള്ള സർക്കാർ തീരുമാനം കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡൻ്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സ്വാഗതം ചെയ്‌തു.

വഖഫ് ബോർഡിലെ വിവിധ തസ്‌തികകളിൽ യോഗ്യരായവരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.വഖഫ് ബോർഡിലെ നിയമനങ്ങൾ സുതാര്യമാക്കണമെന്നും പി എസ് സിക്ക് വിടുമ്പോൾ ഉയർന്നുവന്ന ആശങ്കകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്‌ചയിലും സർക്കാർ വിളിച്ചുചേർത്ത സംഘടനാ പ്രതിനിധികളുടെ യോഗത്തിലും മുസ്‌ലിം മത സംഘടനകളുടെ അഭിപ്രായങ്ങൾ പരിഗണിച്ചേ നിയമം നടപ്പാക്കുകയുള്ളൂ എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. അന്യാധീനപ്പെട്ട വഖഫ് സ്വത്തുക്കൾ വീണ്ടെടുക്കാൻ സർക്കാർ തുടങ്ങിവെച്ച ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണയുമുണ്ടാകുമെന്നും കാന്തപുരം പറഞ്ഞു.

Eng­lish Sum­ma­ry: Appoint­ment of Waqf Board: Var­i­ous Mus­lim orga­ni­za­tions said the gov­ern­ment kept its word

You may also like this video:

Exit mobile version