ജാർഖണ്ഡിലെ ബൊക്കാറോയിൽ ഭാര്യയെ മക്കളുടെ മുന്നിൽ വെച്ച് ഭർത്താവ് അതിക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം. 35കാരനായ രൂപേഷ് യാദവാണ് ഭാര്യയായ ജലോ ദേവിയെ(30) ചുറ്റികയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയത്. ചില പ്രശ്‌നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും ഇതിന് പിന്നാലെ രൂപേഷ് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവം നടക്കുന്ന സമയത്ത് ദമ്പതികളുടെ മൂന്ന് മക്കളായ ഏഴ് വയസ്സുകാരി റിദ്ധി റാണി, നാല് വയസ്സുള്ള മകൻ പിയൂഷ്, ഒന്നര വയസ്സുള്ള മകൾ എന്നിവർ അതേ മുറിയിൽ ഉറങ്ങുകയായിരുന്നു. അമ്മയുടെ നിലവിളി കേട്ട് മൂത്ത മകൾ റിദ്ധി ഉറക്കെ കരയാൻ തുടങ്ങി. ഇത് കേട്ട് സമീപത്ത് താമസിച്ചിരുന്ന രൂപേഷിൻ്റെ അമ്മ നുൻവ ദേവി സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. വാതിൽ തുറന്നപ്പോൾ മുറി രക്തത്തിൽ കുളിച്ച നിലയിലും ജാലോ ദേവി മരിച്ച നിലയിലുമായിരുന്നു. പ്രതിയായ രൂപേഷ് യാദവിനെ അറസ്റ്റ് ചെയ്തതായും സ്ത്രീയുടെ മൃതദേഹം ബൊക്കാറോ സദർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും പൊലീസ് അറിയിച്ചു.

