Site iconSite icon Janayugom Online

മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് തർക്കം ; പിതാവ് യുവാവിനെ കുത്തി കൊലപ്പെടുത്തി

മകളെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് ഉണ്ടായ തർക്കത്തെ തുടർന്ന് പിതാവ് യുവാവിനെ കുത്തി കൊലപ്പെടുത്തി. കൊല്ലം ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ(19) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ് (46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്നലെ വൈകിട്ട് 6നു കൊല്ലം കുരീപ്പുഴ വെസ്റ്റ് ഇരട്ടക്കട വലിയക്കാവ് നഗറിലാണ് സംഭവം. 

കുറച്ചു ദിവസം മുൻപ് പെൺകുട്ടിയെ പിതാവ് ബന്ധുവിന്റെ വീട്ടിൽ ആക്കിയിരുന്നു. അരുൺ ഇവിടെ എത്തി പെൺകുട്ടിയെ കണ്ടെന്ന് ആരോപിച്ച് പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ ഫോണിലൂടെ വാക്കേറ്റം ഉണ്ടായി. ഇതിന് പിന്നാലെ അരുൺ ഇത് ചോദ്യം ചെയ്യാനായി ഇരട്ടക്കടയിലെത്തി. പ്രശ്നം സംസാരിക്കുന്നതിനിടെ പെൺകുട്ടിയുടെ അച്ഛനും അരുണും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ പെൺകുട്ടിയുടെ അച്ഛൻ കയ്യിൽ കിട്ടിയ കത്തി ഉപയോഗിച്ച് അരുണിന്റെ നെഞ്ചിൽ കുത്തി. സാരമായി പരുക്കേറ്റ അരുണിനെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നെ കൊല്ലത്തെ സ്വകാര്യ മെഡ‍ിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

Exit mobile version