Site icon Janayugom Online

അരിക്കൊമ്പനെ തിരുനെൽവേലി കടുവാസങ്കേതത്തിൽ തുറന്നുവിടും

തമിഴ്‌നാട് വനംവകുപ്പ് മയക്കുവെടിവച്ച് തളച്ച അരിക്കൊമ്പനെ തിരുനെൽവേലി കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറുന്നുവിടും. തമിഴ്‌നാട് സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥരടക്കം മുണ്ടൻതുറൈയിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. കരുതലോടെയാണ് ആനയെ ഇവിടെ കൊണ്ടുവരുന്നത്.

രാത്രി 12.30നാണ് പൂശാനംപെട്ടിയിൽ വച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. മയക്കം ആവുംമുമ്പേ പരിസരങ്ങളിലൂടെ ഭ്രാന്തമായി ഓടിയ അരിക്കൊമ്പനെ രണ്ടാമതും വെടിവച്ചു. പിന്നീട് കുങ്കിയാനകളുടെ സഹായത്തോടെ വാഹനത്തിലേക്ക് കയറ്റി. വാഹനത്തില്‍ വച്ച് ബൂസ്റ്റര്‍ ഡോസും കൊടുത്തിരുന്നു.

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം ആനയമായുള്ള വാഹനത്തെ പിന്തുടരുന്നുണ്ട്. അരിക്കൊമ്പനെ എത്തിക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തതയാവും മുമ്പേ പല കേന്ദ്രങ്ങളെക്കുറിച്ചാണ് വാര്‍ത്തകള്‍ വന്നിരുന്നത്.

തിരുനെല്‍വേലിയില്‍ തമിഴ്‌നാട് വനംവകുപ്പിന്റെ ഉന്ന ഉദ്യോഗസ്ഥര്‍ യോഗം ചേരുന്നതിന്റെ ചിത്രം പുറത്തുവന്നതോടെയാണ് അവിടേക്കാണ് അരിക്കൊമ്പനെ മാറ്റുന്നത് എന്ന വാര്‍ത്ത പുറത്തുവന്നത്. വന്‍ ഒരുക്കങ്ങളാണ് തമിഴ്‌നാട് സര്‍ക്കാര്‍ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ നടക്കുന്നത്. ആദ്യം ആനയുടെ ആരോഗ്യ സ്ഥിതി പരിശോധിക്കും. പിന്നീടായാരിക്കും വനത്തില്‍ തുറന്നുവിടുന്നത്. നിലവില്‍ ആഴമേറിയ മുറവുള്ള ആനയുടെ തുമ്പിക്കയ്യില്‍ ചികിത്സ നല്‍കാനുള്ള ശ്രമവും നടത്തും.

Eng­lish Sam­mury: Arikom­pan will be released at Tirunelveli Tiger Sanctuary

Exit mobile version