Site iconSite icon Janayugom Online

തജീന്ദര്‍ ബഗ്ഗയ്ക്കെതിരെ അറസ്റ്റ് വാറന്റ്

നാടകീയ അറസ്റ്റിനും രക്ഷപെടുത്തലിനും പിന്നാലെ ബിജെപി നേതാവ് തജീന്ദര്‍ പാല്‍ ബഗ്ഗയ്ക്കെതിരെ മൊഹാലി കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കെജ്‌രിവാളിനെ വെറുതെ വിടില്ലെന്ന ട്വീറ്റിന്റെ അടിസ്ഥാനത്തിൽ പ്രകോപനപരമായ പ്രസ്താവനകള്‍, വിദ്വേഷം, ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസിലാണ് അറസ്റ്റ് വാറന്റ്. ബഗ്ഗയെ കോടതിയില്‍ ഹാജരാക്കാന്‍ പഞ്ചാബ് പൊലീസ് കോടതി നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം രാവിലെയാണ് പത്തോളം പൊലീസുകാര്‍ ചേര്‍ന്ന് ബഗ്ഗയെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിനെ വെറുതെ വിടില്ലെന്ന് പ്രസ്താവന നടത്തിയതിന്റെ അടിസ്ഥാനത്തിൽ വിദ്വേഷം, മതവൈരം, ഭീഷണി തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

എന്നാല്‍ മകനെ തട്ടിക്കൊണ്ട് പോയെന്ന തജീന്ദർ ബഗ്ഗയുടെ പിതാവ് പരാതി നൽകി. ഈ പരാതിയിൽ ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മൊഹാലിയിലേക്കുള്ള യാത്രാ മധ്യേ കുരുക്ഷേത്രയിലെത്തിയ പഞ്ചാബ് പൊലീസിനെ നാടകീയമായി ഹരിയാന പൊലീസ് തടഞ്ഞു.

നിയമപ്രകാരമുള്ള അറസ്റ്റാണെന്നും തട്ടിക്കൊണ്ട് പോയില്ലെന്നുമുള്ള പഞ്ചാബ് പൊലീസിന്റെ വാദം ഹരിയാന പൊലീസ് അംഗീകരിച്ചില്ല. ഡല്‍ഹിയിലെ പൊലീസ് സംഘം ഉച്ചയോടെ കുരുക്ഷേത്രയിലെത്തി ബിജെപി നേതാവിനെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. ഇത് ഡല്‍ഹി, പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ക്കിടയില്‍ ഉള്‍പ്പോരിനും കാരണമായിട്ടുണ്ട്.

ഒന്നല്ല, നൂറ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്താലും കെജ്‌രിവാളിനെതിരായ പ്രസ്താവന ആവര്‍ത്തിക്കുമെന്ന് തജീന്ദര്‍ ബഗ്ഗ പറഞ്ഞു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‌ജ്‌രിവാളിന്റെ വസതിക്ക് മുന്നില്‍ മാര്‍ച്ച് 30ന് ബിജെപി യുവജന വിഭാഗം നടത്തിയ പ്രതിഷേധത്തിനിടെയാണ് തജീന്ദര്‍ വിവാദ പ്രസ്താവന നടത്തിയത്. ഏപ്രില്‍ ഒന്നിനാണ് ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

അതേസമയം ബഗ്ഗയെ അറസ്റ്റ് ചെയ്ത കേസില്‍ കേന്ദ്രസര്‍ക്കാരിനെയും കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയില്‍ രണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. സംഭവ ദിവസത്തെ ജാനക്പുരി, കുരുക്ഷേത്ര പൊലീസ് സ്റ്റേഷനുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Eng­lish summary;Arrest war­rant issued against Tajin­der Bagga

You may also like this video;

Exit mobile version