Site iconSite icon Janayugom Online

അഷ്വേർഡ് പെൻഷൻ ഏപ്രിൽ ഒന്നുമുതൽ: ഉത്തരവായി

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ ഉറപ്പാക്കിക്കൊണ്ട് സർക്കാർ ഉത്തരവായി. നാഷണൽ പെൻഷൻ സ്കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ സ്കീം ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ വരുത്തികൊണ്ട് ഉത്തരവിറക്കിയത്. 

2026 ഏപ്രിൽ ഒന്നുമുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ സ്കീമോ നാഷണൽ പെൻഷൻ സ്കീമോ തെരഞ്ഞെടുക്കാം. നിലവിൽ നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ സ്കീം തെരഞ്ഞെടുക്കാനും അവസരമുണ്ട്.
വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേർഡ് പെൻഷൻ സ്കീമിലെ പരമാവധി പെൻഷൻ തുക. ഇത് സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയിൽ അടിസ്ഥാനമാക്കിയായിരിക്കും കണക്കുകൂട്ടുക. ക്ഷാമാശ്വാസവും (ഡി ആർ) ഇതിനോടൊപ്പം ഉണ്ടാകും. പരമാവധി പെൻഷൻ ലഭിക്കുന്നതിന് 30 വർഷത്തെ സേവനം പൂർത്തിയാക്കിയിരിക്കണം. പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും അടങ്ങിയ ഉത്തരവുകൾ പ്രത്യേകമായി ഇറക്കും.

Exit mobile version