Site iconSite icon Janayugom Online

ഉത്സവാഘോഷത്തിനിടെ ആക്രമണം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കൊല്ലത്ത് ഉത്സവാഘോഷത്തിനിടെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുത്തൂർ ഐവർകാല ഈസ്റ്റ് സോപാനം വീട്ടിൽ ഹരികൃഷ്ണൻ (19) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ശക്തികുളങ്ങര മരുത്തടി ദേവീക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയുണ്ടായ സംഘർഷത്തിലാണ് യുവാവിന് ​ഗുരുതരമായി പരിക്കേറ്റത്.യുവാവിനെ ക്രൂരമായി ആക്രമിച്ച സംഘത്തിലെ രണ്ട്‌ പ്രതികളെ പൊലീസ്‌ അറസ്റ്റ് ചെയ്തു. കൊല്ലം മരുത്തടി കന്നിമേൽചേരി മരോട്ടിമൂട്ടിൽ സുനിൽകുമാർ (58), മരുത്തടി സന്തോഷ് നിവാസിൽ രതീഷ് (51)എന്നിവരെയാണ് ശക്തികുളങ്ങര പൊലീസ്‌ പിടികൂടിയത്‌.തിങ്കൾ പുലർച്ചെ ക്ഷേത്രത്തിലെ തങ്കയങ്കി ഘോഷയാത്രയ്ക്കിടെയാണ്‌ സംഭവം. ഉത്സവാഘോഷത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ ഉൾപ്പെട്ട അക്രമിസംഘം ഹരികൃഷ്ണനെയും സഹോദരൻ ജയകൃഷ്ണനെയും ബന്ധുവായ രാജേഷിനെയും സംഘംചേർന്ന് മർദിക്കുകയായിരുന്നു.തലയ്ക്ക് മരത്തടികൊണ്ട്‌ അടിയേറ്റതോടെ ബോധം നഷ്ടപ്പെട്ട ഹരികൃഷ്ണനെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലും തുടർന്ന് മേവറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഹരികൃഷ്ണന്റെ അച്ഛൻ ജയശീലൻ പാർക്കിൻസൺസ്‌ ബാധിതനാണ്‌. അമ്മ രജനി തൊഴിലുറപ്പ് തൊഴിലാളിയാണ്. ഹരികൃഷ്ണനും ജയകൃഷ്ണനും അടൂർ മണക്കാല ഗവ. പൊളിടെക്നിക് വിദ്യാർഥികളാണ്.മറ്റുപ്രതികളെ പിടികൂടാനായി ശക്തികുളങ്ങര പൊലീസ് ഇൻസ്‌പെക്ടർ എം ആർ പ്രസാദിന്റെ നേതൃത്വത്തിലുമുള്ള പത്തംഗ സംഘത്തെ രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കി.

Exit mobile version