Site icon Janayugom Online

തെരഞ്ഞെടുപ്പ് റാലിക്കിടെ കര്‍ണാടകയില്‍ ആക്രമണം, ജി പരമേശ്വരക്ക് നേരെ കല്ലേറ് , പിന്നില്‍ ബിജെപിയെന്ന് കോണ്‍ഗ്രസ്

തെരഞ്ഞെടുപ്പ് റാലിക്കിടെ കോണ്‍ഗ്രസ് നേതാവും,മുന്‍ ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വരക്ക് കല്ലേറില്‍ പരിക്ക്. തുമകുരു ജില്ലയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ പരമേശ്വരയുടെതലക്ക് പരിക്കേറ്റു.

പരമേശ്വരക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. കര്‍ണാടക നയമസഭാ തെര‍ഞ്ഞെടുപ്പില്‍ പരാജയം ഭയന്ന ബിജെപി കലാപം അഴിച്ചുവിടുകയാണെന്നും ശക്തമായി പ്രതിഷേധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു.ഇത് ആദ്യമായല്ല ജി.പരമേശ്വരക്കെതിരെ ആക്രമണമുണ്ടാകുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കൊരട്ടഗരയിലെത്തിയപ്പോഴും ഇദ്ദേഹത്തിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് റാലിയിലും പരമേശ്വരക്കെതിരെ ആക്രമണമുണ്ടായിട്ടുള്ളത്. മേയ് പത്തിന് കര്‍ണാടക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബിജെപിയും, കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൈസൂരുവിലെ സിദ്ധരാമയ്യഗുഡി ജില്ലയിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.

അതേസമയം തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടതിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ ല്‍ ഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മുതിര്‍ന്ന നേതാക്കളടക്കം നിരവധിയാളുകളാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുള്ളത്. സംസ്ഥാനത്ത് നടത്തിയ പ്രീ പോള്‍ സര്‍വെകളും ഇത്തവണ കോണ്‍ഗ്രസിനാണ് മുന്‍ തൂക്കം കല്‍പ്പിക്കുന്നത്. ഇതിന് പിന്നാലെ ബിജെപി അക്രമ രാഷ്ട്രീയത്തിലൂടെ സംസ്ഥാനത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

Eng­lish Summary:
Attack in Kar­nata­ka dur­ing elec­tion ral­ly, stone pelt­ing on G. Para­mesh­wara, BJP behind it, says Congress

You may also like this video:

Exit mobile version