Site iconSite icon Janayugom Online

ബസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ഉടുമ്പന്‍ചോലയില്‍ ആക്രമണം. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പ്രായപൂര്‍ത്തിയാകാത്ത രണ്ടംഗസംഘമാണ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം അഴിച്ചുവിട്ടത്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. സ്‌കൂളിലേക്ക് പോകുന്നതിനായി സ്വകാര്യ ബസില്‍ ഇരിക്കുകയായിരുന്ന രണ്ട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്കും ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കും നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. ബസില്‍ ഇരിക്കുകയായിരുന്ന ഇവര്‍ക്കുനേരെ എതിര്‍വശത്ത് നിന്ന രണ്ടംഗ സംഘം മോശം രീതിയില്‍ അംഗ്യഭാഷയില്‍ സംസാരിക്കുകയും തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ബസിലേക്ക് ഓടിക്കയറി വിദ്യാര്‍ഥികളെ ആക്രമിക്കുകയുമായിരുന്നു. 

ആക്രമണത്തില്‍ ഒരു വിദ്യാര്‍ഥിയുടെ കഴുത്തിന് മുറിവേറ്റു. മറ്റൊരു വിദ്യാര്‍ഥിയുടെ വിരലിനാണ് പരുക്ക്. ഒപ്പമുണ്ടായിരുന്ന ഒരു വിദ്യാര്‍ഥി കാലിന് ഒടിവുണ്ടായി രണ്ട് മാസമായി ചികിത്സയിലായിരുന്നു. ഈ വിദ്യാര്‍ഥി കഴിഞ്ഞ ദിവസം മുതലാണ് സ്‌കൂളില്‍ എത്തിയത്. ഈ വിദ്യാര്‍ഥിയുടെ കാലിനും സംഘത്തിന്റെ ചവിട്ടേറ്റ് പരിക്കേറ്റു. ലഹരി മരുന്ന് മാഫിയ സംഘത്തിന്റെ ഒപ്പമുള്ളവരാണ് ആക്രമണത്തിന് പിന്നിലെന്ന് രക്ഷകര്‍ത്താക്കള്‍ ആരോപിച്ചു. ഉടുമ്പന്‍ചോല, കൂക്കലാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് വന്‍തോതില്‍ ലഹരി കച്ചവടം നടക്കുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. ഇത് സംബന്ധിച്ച് വിവിധയിടങ്ങളില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. 

വില്‍പ്പന നടത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരെ എല്ലാരീതിയിലും ലഹരി മാഫിയ സംരക്ഷിക്കുന്നതായും നാട്ടുകാര്‍ ആരോപിച്ചു. ഇത്തരത്തിലുള്ള രണ്ടുപേരാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇതിനിടെ മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഉടുമ്പന്‍ചോല പൊലീസ് സഹായം ചെയ്തില്ലെന്ന് രക്ഷകര്‍ത്താക്കള്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ തങ്ങളുടെ മക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഇവരെ ആശുപത്രിയില്‍ എത്തിക്കാനോ വീട്ടിലോ സ്‌കൂളിലോ അറിയിക്കാനോ പൊലീസ് തയാറായില്ലെന്നും ഇവര്‍ പറഞ്ഞു.

Eng­lish Summary:Attack on school stu­dents in bus
You may also like this video

Exit mobile version