Site icon Janayugom Online

പാഠ്യപദ്ധതിയിലും കാവിപൂശാന്‍ ശ്രമം: 12 ക്ലാസ് വരെയുള്ള സിലിബസില്‍ ഭഗവത്ഗീതയും ഉള്‍പ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍

Bhagvat geetha

പാഠ്യപദ്ധതിയില്‍ കാവിനിറം പൂശുന്നതിന്റെ ഭാഗമായി ചെറിയ ക്ലാസുകളിലെ കുട്ടികളുടെ സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്തി ഗുജറാത്ത് സര്‍ക്കാര്‍. ഇംഗ്ലീഷ് മീഡയമടക്കം സര്‍ക്കാറിന് കീഴിലുള്ള എല്ലാ സ്‌കൂളുകളിലും അടുത്ത അധ്യായന വര്‍ഷം മുതല്‍ ഭഗവത് ഗീത പഠനമുണ്ടാകുമെന്ന് ഗുജറാത്ത് വിദ്യാഭ്യാസമന്ത്രി ജിതു വഘാനിയ അറിയിച്ചു.

ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള സ്‌കൂള്‍ സിലബസിലാണ് ഭഗവത്ഗീത നിര്‍ബന്ധമാക്കി ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. വിദ്യാഭ്യാസ ബജറ്റിന്റെ ചര്‍ച്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആത്മാഭിമാനവും നമ്മുടെ പാരമ്പര്യവും ആചാരങ്ങളുമായുള്ള ബന്ധവും കുട്ടികളില്‍ വളര്‍ത്തിയെടുക്കാനാണ് ഈ തീരുമാനമെന്നാണ് സര്‍ക്കാരിന്റെ വാദം.

കഥകളുടെയും ശ്ലോകങ്ങളുടെയും രൂപത്തിലായിരിക്കും ഗീത സിലബസില്‍ ഉള്‍പ്പെടുത്തുക എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഒമ്പതാം ക്ലാസ് മുതല്‍ ഇതിന്റെ വിശദാംശങ്ങള്‍ പഠിപ്പിച്ച് തുടങ്ങും. ഭഗവത് ഗീത പഠിപ്പിക്കാനുള്ള ഗുജറാത്തിലെ ബി ജെ പി സര്‍ക്കാര്‍ തീരുമാനത്തെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. സിലബസില്‍ ഭഗവത് ഗീത ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും ഗുജറാത്ത് സര്‍ക്കാറിന് തന്നെ ഗീതയില്‍ നിന്നും പലതും പഠിക്കാനുണ്ടെന്നും കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ പറഞ്ഞു.
സ്‌കൂളിലെ പ്രാർഥനകളിലും ഭഗവത് ഗീതയിലെ ശ്ലോകങ്ങൾ ഉൾപ്പെടുത്തും. ഭഗവദ്ഗീതയെ അടിസ്ഥാനമാക്കി ശ്ലോകം ചൊല്ലൽ, ചിത്രരചന, ക്വിസ് തുടങ്ങിയ മത്സരങ്ങളും സർഗ്ഗാത്മക പ്രവർത്തനങ്ങളും സ്‌കൂളുകളിൽ സംഘടിപ്പിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഇത്തരം ശ്രമങ്ങൾ നടക്കവേയാണ് ഗുജറാത്തിൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കി നിർബന്ധമായും പഠിപ്പിക്കാനൊരുങ്ങുന്നത്. അടുത്ത അധ്യായന വർഷം മുതൽ തീരുമാനം നടപ്പാക്കുമെന്നാണ് വിവരം.
അതിനിടെ ഭഗവത് ഗീതയില്‍ നിന്ന് ആദ്യം പാഠം ഉള്‍ക്കൊള്ളേണ്ടത് സര്‍ക്കാര്‍ തന്നെയാണെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ഹേമങ് റാവല്‍ വിമര്‍ശിച്ചു.

 

Eng­lish Sum­ma­ry: Attempt to incul­cate saf­fron in the syl­labus: BJP govt to include Bhag­wat Gita in syl­labus up to class 12

You may like this video also

Exit mobile version