കേന്ദ്രം ഭരിക്കുന്ന ബിജെപി ഭാഷയുടെയും മതത്തിന്റെയും ചിന്താഗതിയുടെയും നിലപാടിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം നിലനിർത്താൻ ശ്രമിക്കുന്നത് ജനാധിപത്യ സമൂഹത്തിന് ആശാസ്യമല്ലെന്ന് നടൻ പ്രകാശ് രാജ്. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘മത നിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊരുതുന്ന പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധത്തിലൂടെ വിജയിക്കുന്നത് സാമ്രാജ്യത്വ ശക്തികൾ മാത്രമായിരിക്കും. അത്തരം ശക്തികളുമായി സന്ധിചേരുന്നത് മതേതര രാജ്യത്തിന് യോജിച്ചതല്ല. ഓണവും മൈസുർ ദസറയും പോലുള്ള മതേതര ആഘോഷങ്ങൾ ഹിന്ദുത്വവൽക്കരിക്കാനാണ് സംഘ്പരിവാർ ശ്രമിക്കുന്നത്, അവയെ പരാജയപ്പെടുത്തണം. അതിനായി പോരാട്ടം തുടരണം. ആരോഗ്യകരമായ സമൂഹത്തിൽ ജനങ്ങൾക്ക് ചോദ്യം ചോദിക്കാനുള്ള അവകാശമുണ്ടായിരിക്കണം. അഴിമതിയേക്കാൾ അപകടമാണ് വർഗീയ രാഷ്ട്രീയം. എതുതരം ഫാസിസവും എതിർക്കപ്പെടേണ്ടതാണ്. ശരീരത്തിനേറ്റ മുറിവ് മൗനമായിരുന്നാലും സുഖപ്പെടും, എന്നാൽ സമൂഹത്തിനേറ്റ മുറിവ് മൗനമായിരുന്നാൽ കൂടുതൽ വ്രണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഭിന്നിപ്പിച്ച് ഭരിക്കാനുള്ള ശ്രമം ആശാസ്യമല്ല: പ്രകാശ് രാജ്

