ഷാർജയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടേത് ആത്മഹത്യയെന്ന് ഫോറൻസിക് ഫലം. ഫോറൻസിക് ഫലം ഷാർജയിലുള്ള സഹോദരി അഖിലയ്ക്ക് ലഭിച്ചു. അതേസമയം, മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ നാളെ പൂർത്തിയാക്കും. അതുല്യയുടെ രേഖകൾ ഭർത്താവ് ഇന്ത്യൻ കോൺസുലേറ്റിനെ ഏല്പിച്ചു.
ഈമാസം 19നാണ് അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവ് സതീഷ് ശങ്കറിന്റെ പീഡനമാണ് അതുല്യയുടെ മരണകാരണമെന്ന് കുടുംബവും സുഹൃത്തുക്കളും ആരോപിച്ചിരുന്നു. സതീഷ് മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സുഹൃത്തുക്കളോട് ക്രൂര പീഡനത്തിന്റെ കാര്യങ്ങൾ പറയുന്ന ശബ്ദ സന്ദേശങ്ങളും പുറത്തുവന്നിരുന്നു. മദ്യപിച്ച് വീട്ടിലെത്തിയ ശേഷം തന്നെ ക്രൂരമായി മർദിക്കുമായിരുന്നുവെന്ന് അതുല്യ ബന്ധുവിനോട് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അതുല്യ തൂങ്ങിമരിച്ച വിവരമാണ് ബന്ധുക്കൾ അറിയുന്നത്.

