Site icon Janayugom Online

ആയുഷ്മാന്‍ ഭാരത് പരാജയം

മോഡി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയെന്ന് ബിജെപി അവകാശപ്പെടുന്ന ആയുഷ്മാന്‍ ഭാരത് ഇന്‍ഷുറന്‍സ് രാജ്യത്തെ പകുതിയിലധികം വരുന്ന ജനങ്ങള്‍ക്കും ഉപകാരപ്രദമായില്ല. രാജ്യത്ത് 6.3 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്ന ഇന്ത്യയില്‍ ആരോഗ്യ ചെലവ് ഗണ്യമായി കുതിച്ചുയരുന്ന വേളയിലാണ് ആയുഷ്മാന്‍ പദ്ധതിയുടെ തകര്‍ച്ച. രാജ്യത്തെ ഏറ്റവും വലിയ ക്ഷേമപദ്ധതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്ന ഇന്‍ഷുറന്‍സിന് കീഴില്‍ ആവശ്യത്തിന് ആശുപത്രികള്‍ ഇല്ലാത്തതാണ് പദ്ധതിയുടെ നട്ടെല്ലൊടിച്ചത്. രാജ്യത്ത് 12 കോടി ജനങ്ങള്‍ അംഗങ്ങളായ പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ആരംഭിച്ച് അഞ്ച് വര്‍ഷം പിന്നിടുന്ന അവസരത്തില്‍ പദ്ധതിയുടെ പ്രയോജനം 56 ശതമാനം ജനങ്ങളില്‍ മാത്രമേ എത്തിച്ചേര്‍ന്നിട്ടുള്ളു.

വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ആശുപത്രികള്‍ പദ്ധതിക്കെതിരെ മുഖം തിരിച്ചതോടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആവശ്യമായ ചികിത്സയും മറ്റ് സേവനങ്ങളും കിട്ടാക്കനിയായി. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതലുള്ള സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളും സൗജന്യ ചികിത്സയും സേവനവും ഉറപ്പാക്കാന്‍ ആരംഭിച്ച പദ്ധതി ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രയോജനം ചെയ്യാതെ പോയതായി ഹെല്‍ത്ത് സിസ്റ്റം ട്രാന്‍സ്ഫോര്‍മേഷന്‍ പ്ലാറ്റ്ഫോം ഉപദേശകയായ സുധാശ്രീ ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു.

വിവിധ സംസ്ഥാനങ്ങളില്‍ ജനസംഖ്യാനുപാതികമായി ആശുപത്രികള്‍ പദ്ധതിക്ക് കീഴില്‍ വരുന്നില്ലെന്ന് 2022 ലെ സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അസമില്‍ എംപ്ലോയീസ് ഹെല്‍ത്ത് സെന്ററില്‍ ഒരുലക്ഷം പേര്‍ക്ക് വേണ്ടി 349 ആരോഗ്യകേന്ദ്രങ്ങളാണുള്ളത്. ഇവിടെ വിദഗ്ധ സേവനങ്ങള്‍ ലഭിക്കുന്നില്ലെന്നും സിഎജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപ്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങളിലും ആവശ്യത്തിന് ആശുപത്രികള്‍ പദ്ധതിക്ക് കീഴില്‍ വന്നിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

Eng­lish Sum­ma­ry: Ayush­man Bharat scheme failure
You may also like this video

Exit mobile version